ഡ്രൈവിങ് നന്നെങ്കിൽ ഇൻഷുറൻസ് പ്രീമിയം കുറയും
Mail This Article
ന്യൂഡൽഹി∙ വാഹനമോടിക്കുന്നയാളുടെ ഡ്രൈവിങ് ശീലത്തെ അടിസ്ഥാനമാക്കി വാഹന ഇൻഷുറൻസ് നിശ്ചയിക്കുന്ന രീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതിനായി ഇൻഷുറൻസ് ഡവലപ്മെന്റ് ആൻഡ് റഗുലേറ്ററി അതോറിറ്റി ഒൻപതംഗ പാനലിനെ നിയോഗിച്ചു. തുടക്കത്തിൽ ഡൽഹിയിലും പിന്നീട് രാജ്യമൊട്ടാകെയും വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.
നിലവിൽ വാഹനത്തിന്റെ എൻജിൻ കപ്പാസിറ്റിയും പഴക്കവും കണക്കാക്കിയാണ് ഇൻഷുറൻസ് തുക കണക്കാക്കുന്നത്. ഇതിനു പകരം വാഹനമോടിക്കുന്നയാൾ നടത്തിയ നിയമലംഘനങ്ങളുടെയും ഉണ്ടാക്കുന്ന അപകടങ്ങളുടെയും മറ്റും കണക്കെടുത്ത് അതിനനുസരിച്ച് തുക കണക്കാക്കും. നിലവിൽ മുൻവർഷം ക്ലെയിമുകളൊന്നുമില്ലെങ്കിൽ ചെറിയ ഇളവു ലഭിക്കുന്നുണ്ട്. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ചില വിദേശരാജ്യങ്ങളിൽ നിലവിൽ ഈ സംവിധാനമുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ലൈസൻസിൽ ലഭിക്കുന്ന ബ്ലാക്ക് പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഇത്.
അപകടങ്ങളുടെ അടിസ്ഥാനത്തിൽ പ്രീമിയം നിശ്ചയിക്കുമ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധാലുക്കളാവും എന്നതും അപകടങ്ങളിൽ ഇൻഷുറൻസ് തുക നൽകുന്നതിൽ കുറവു വരും എന്നതുമാണ് റഗുലേറ്ററി അതോറിറ്റിയെയും ഗതാഗത മന്ത്രാലയത്തെയും പുതിയ രീതിയിലേക്കു മാറാൻ പ്രേരിപ്പിക്കുന്നത്.