ലാൻഡർ ചെരിഞ്ഞു; ചിതറിയില്ല
Mail This Article
ബെംഗളൂരു ∙ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെങ്കിലും ചിന്നിച്ചിതറിയിട്ടില്ലെന്നു കണ്ടെത്തൽ. ഇടിച്ചിറങ്ങിയതിനെ തുടർന്ന് ചെരിഞ്ഞ ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇസ്‌റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ശ്രമം തുടരുന്നു.
ശനിയാഴ്ച പുലർച്ചെ സുരക്ഷിതമായി ഇറക്കാൻ നിശ്ചയിച്ചിരുന്ന പ്രതലത്തിനു സമീപത്താണ് ലാൻഡർ ഇടിച്ചിറങ്ങിയതെന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ കഴിഞ്ഞ ദിവസം അയച്ച തെർമൽ ചിത്രങ്ങളിൽ വ്യക്തമായി.
ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പീനിയയിലെ ഉപഗ്രഹ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കിൽ നടന്നുവരുന്നു.
എന്നാൽ ലാൻഡറിന്റെയും അതിനുള്ളിലെ പ്രഗ്യാൻ റോവറിന്റെയും ആയുസ്സ് ഒരു ചാന്ദ്ര ദിനം (ഭൂമിയിലെ 14 ദിനം ) മാത്രമാണെന്നും ഈ കാലയളവിൽ സിഗ്നൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, ശ്രമങ്ങൾ ഗുണം ചെയ്യില്ലെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ഓർബിറ്ററിന്റെയും ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങളുടെയും ദിശയ്ക്കു നേരെ ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന ആന്റിനകൾ വന്നാലേ സിഗ്നലുകൾ ലഭ്യമാകൂ.
ലാൻഡറിലുള്ള 800 ന്യൂട്ടൻ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇനി കഴിയാത്തതിനാൽ ആന്റിനകളെ മുൻനിശ്ചിത ദിശയിലേക്കു കൊണ്ടുവരിക ദുഷ്കരമാണ്.