മെഡിക്കൽ സൂപ്പർ സ്പെഷ്യൽറ്റി: ഒഴിഞ്ഞുകിടക്കുന്നത് 691 സീറ്റ്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് സൂപ്പർ സ്പെഷ്യൽറ്റി മെഡിക്കൽ സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആളില്ല. നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി ആദ്യ റൗണ്ട് കൗൺസലിങ് കഴിഞ്ഞപ്പോൾ ആകെ 3833 സീറ്റുകളിൽ 691 എണ്ണമാണു വിവിധ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്നത്.
കാർഡിയോളജി, കാർഡിയോ തൊറാസിക് – വാസ്കുലാർ സർജറി, പീഡിയാട്രിക് സർജറി തുടങ്ങിയ കോഴ്സുകളിലാണു കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്.
സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകൾക്കുള്ള കട്ട് ഓഫ് മാർക്ക് മെഡിക്കൽ കൗൺസിൽ ബോർഡ് ഓഫ് ഗവർണേഴ്സ് കഴിഞ്ഞയാഴ്ച വെട്ടിക്കുറച്ചിരുന്നു. കാർഡിയോളജി, കാർഡിയോ തൊറാസിക് – വാസ്കുലാർ സർജറി, പീഡിയാട്രിക് സർജറി എന്നിവയുടെ കട്ട് ഓഫ് മാർക്ക് 50 ൽ നിന്ന് 20 ശതമാനമായും മറ്റു കോഴ്സുകൾക്ക് 50 ൽ നിന്ന് 40 ശതമാനമായുമാണു കുറച്ചത്.
അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള കൗൺസലിങ് നാളെയാണ് ആരംഭിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പകുതിയെങ്കിലും കട്ട് ഓഫ് കുറച്ചതു മൂലം നികത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനെപ്പറ്റി മെഡിക്കൽ കൗൺസിൽ ബോർഡ് ഓഫ് ഗവർണേഴ്സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൗൺസലിങ് പൂർത്തിയായപ്പോൾ അഞ്ഞൂറോളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
വിവിധ കോഴ്സുകളിലെ ഒഴിവ് (ബ്രാക്കറ്റിൽ ആകെ സീറ്റ്)
കാർഡിയോ തൊറാസിക് – വാസ്കുലർ സർജറി: 130 (185)
പീഡിയാട്രിക് സർജറി: 111 (162)
കാർഡിയോളജി: 173 (600)
പ്ലാസ്റ്റിക് സർജറി: 25 (214)
ക്രിട്ടിക്കൽ കെയർ: 28 (256)
ഗ്യാസ്ട്രോ എന്ററോളജി: 1 (139)
നെഫ്രോളജി: 13 (147)