ആധാർ അപേക്ഷ: തിരിച്ചറിയൽ രേഖയായി കൗൺസിലറുടെ കത്തും
Mail This Article
ന്യൂഡൽഹി ∙ ആധാർ നമ്പർ അപേക്ഷകർക്ക് തിരിച്ചറിയൽ രേഖയായി എംപിയോ എംഎൽഎയോ മുനിസിപ്പൽ കൗൺസിലറോ ലെറ്റർ ഹെഡിൽ നൽകുന്ന കത്ത്, ഫോട്ടോ പതിച്ച ജാതി സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക് എന്നിവയുൾപ്പെടെ 11 രേഖകൾകൂടി ഉപയോഗിക്കാം.
തിരിച്ചറിയൽ രേഖകളുടെ പട്ടികയിൽ ഇവകൂടി ഉൾപ്പെടുത്തി സവിശേഷ തിരിച്ചറിയൽ അതോറിറ്റി വിജ്ഞാപനമിറക്കി.
സ്കൂളിലെ തിരിച്ചറിയിൽ കാർഡ്, ഫോട്ടോ പതിച്ച എസ്‍എസ്എൽസി ബുക്ക്, സർക്കാരിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ 10 രേഖകൾ മേൽവിലാസ രേഖകളായി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ബന്ധം തെളിയിക്കാൻ, കുഞ്ഞിന്റെ ജനനശേഷം സർക്കാർ ആശുപത്രിയിൽ നിന്നു നൽകുന്ന ഡിസ്ചാർജ് കാർഡ്, എംപിയോ എംഎൽഎയോ മുനിസിപ്പൽ കൗൺസിലറോ ഗസറ്റഡ് ഓഫിസറോ നൽകുന്ന തിരിച്ചറിയിൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഉപയോഗിക്കാം.
ജനനത്തീയതി തെളിയിക്കാൻ ഉപയോഗിക്കാവുന്നവയുടെ ഗണത്തിൽ പാൻ കാർഡ്, സർക്കാർ വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നൽകുന്ന മാർക്ക് ലിസ്റ്റ്, സർക്കാർ പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവയുൾപ്പെടെ 10 രേഖകൾ കൂടി ഉൾപ്പെടുത്തി.