ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ലജ്ജിക്കുന്നു, ഖേദിക്കുന്നു: കാന്റർബറി ആർച്ച് ബിഷപ്
Mail This Article
അമൃത്‌സർ ∙ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ സ്മാരകം സന്ദർശിച്ച കാന്റർബറി ആർച്ച് ബിഷപ് റവ. ജസ്റ്റിൻ വെൽബി അവിടെ സാഷ്ടാംഗം പ്രണമിച്ചു പ്രാർഥിച്ചു.
‘നിരപരാധികളെ വെടിവച്ചുകൊന്ന സംഭവത്തിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.’ – ആർച്ച് ബിഷപ് പറഞ്ഞു. സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും 10 ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.
‘ഞാൻ ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാൽ എനിക്കു ബ്രിട്ടനുവേണ്ടി സംസാരിക്കാനാവില്ല. എന്നാൽ എനിക്കു ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയും. ഇതു പാപത്തിന്റെ സ്ഥലമാണ്. എന്നാൽ ഇതു വീണ്ടെടുപ്പിനു വേണ്ടിയാണ്’– ആർച്ച് ബിഷപ് പറഞ്ഞു.
1919 ഏപ്രിൽ 13 നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാബാഗിൽ കൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം വെടിവയ്പു നടത്തിയത്. 379 പേർ മരിച്ചുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ 1600 പേർ രക്തസാക്ഷികളായതായാണ് അനൗദ്യോഗിക കണക്ക്. ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പുപറയണമെന്ന് ലോകവ്യാപകമായി ആവശ്യമുയർന്നെങ്കിലും ഖേദപ്രകടനം നടത്താൻ മാത്രമേ അവർ തയാറായുള്ളൂ.