പൗരത്വ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കും: അമിത് ഷാ
Mail This Article
ഗുവാഹത്തി ∙ ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറി 7 വർഷമായി ഇവിടെ താമസിച്ചുവരുന്ന ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്സി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു പ്രത്യേക അവകാശങ്ങൾ നൽകുന്ന 371ാം വകുപ്പ് പൗരത്വ ഭേദഗതി ബിൽ വന്നാലും അതുപടി നിലനിൽക്കും.
എൻഡിഎയുടെ വടക്കുകിഴക്കൻ പതിപ്പായ എൻഇഡിഎ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിനുശേഷം 8 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും അദ്ദേഹം ചർച്ച നടത്തി.
എന്നാൽ, പൗരത്വ ഭേദഗതി ബിൽ വീണ്ടും കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ മേഘാലയ, മിസോറം, നാഗാലാൻഡ് മുഖ്യമന്ത്രിമാർ രംഗത്തെത്തി.
ജനങ്ങൾക്കു ഭീതിയുണ്ടെന്നും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തിട്ടു വേണം വീണ്ടും ബിൽ കൊണ്ടുവരാനെന്നും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. ബില്ലിൽനിന്ന് വടക്കുകിഴക്കിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട മിസോറം മുഖ്യമന്ത്രി സോറംതംഗ, ബില്ലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികൾ ‘ആത്മഹത്യയുടെ വക്കി’ലാണെന്നും പറഞ്ഞു
പൗരത്വ ഭേദഗതി ബിൽ കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കാനായില്ല. ബിജെപിയുടെ നീക്കത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള സഖ്യകക്ഷികളും അന്ന് എതിർത്തിരുന്നു.