ഡി.കെ.ശിവകുമാറിന്റെ മകൾക്കും സമൻസ്
Mail This Article
ബെംഗളൂരു ∙ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്ക് 12നു ഹാജരാകാൻ ആവശ്യപ്പെട്ടു സമൻസ്. സിംഗപ്പൂരിലെ ബെനാമി പണമിടപാടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടിയെന്നാണു വിവരം.
സമൻസിനു പിന്നാലെ, ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് എംപി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തി.
അതിനിടെ, ശിവകുമാറിനെ കാണാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും കൂടുതൽ സമയം നൽകണമെന്ന ആവശ്യം ഡൽഹി പ്രത്യേക കോടതി തള്ളി. പ്രതിദിനം അനുവദിക്കുന്ന 30 മിനിറ്റ്, ഒരു മണിക്കൂറാക്കണമെന്നായിരുന്നു ആവശ്യം. 13 വരെയാണ് എൻഫോഴ്സ്മെന്റ് കസ്റ്റഡി. അന്നു വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കും.
ഇഡി നടപടിക്കെതിരെ ശിവകുമാർ ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഹർജി സിംഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണിത്. ശിവകുമാറിന്റെ ഡൽഹിയിലെ ഫ്ലാറ്റിൽ നിന്നുൾപ്പെടെ 8.69 കോടി രൂപ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അന്വേഷണം.