ജെഎംബി നേതാവ് അസദുല്ല അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ ഭീകരസംഘടന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലദേശിന്റെ (ജെഎംബി) ദക്ഷിണേന്ത്യൻ ചുമതലക്കാരനെന്ന് കരുതുന്ന എസ്.കെ. അസദുല്ലയെ (രാജ– 35) ചെന്നൈ നീലാങ്കരിയിൽ നിന്നു കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാൾ ബർധാനിലെ ദംഗാപാറ സ്വദേശിയായ അസദുല്ല 10 മാസമായി ചെന്നൈയിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ആലന്തൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ കൊൽക്കത്തയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞ വർഷം ജനുവരിയിൽ ബോധ്ഗയയിൽ നടന്ന സ്ഫോടനവുമായി ഇയാൾക്കു നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസം കരസേന മുന്നറിയിപ്പു നൽകിയിരുന്നു.
ഇതുമായി അസദുല്ലയുടെ അറസ്റ്റിനു ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഗയയിൽ നിന്ന് ഈയിടെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത ജെഎംബി ഇന്ത്യൻ തലവൻ ഇജാസ് അഹമ്മദിന്റെ അടുത്ത അനുയായിയാണ് അസദുല്ല.
ഇജാസ് അറസ്റ്റിലാകുന്ന സമയത്തു ഗയയിൽ അസദുല്ലയും ഉണ്ടായിരുന്നു. എന്നാൽ, റെയ്ഡ് നടക്കുന്നതിനു തൊട്ടുമുൻപ് ഇയാൾ കടന്നു കളഞ്ഞു.
ഇയാളുടെ താമസസ്ഥലത്തു നിന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. സ്ഫോടക വസ്തു നിർമാണത്തിനും ശേഖരണത്തിനുമായി ഇയാൾ ഇടയ്ക്കിടെ ചെന്നൈയിൽ നിന്നു ഗയയിലേക്ക് പോകാറുണ്ടെന്ന് പൊലീസ് പറയുന്നു.
ദക്ഷിണേന്ത്യയിൽ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികളെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുകയാണു ഇയാളുടെ പ്രധാന ചുമതല.