പാക്ക് മുൻ നിയമസഭാംഗം അഭയം തേടി ഇന്ത്യയിൽ
Mail This Article
ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ മുൻ നിയമസഭാംഗം ഇന്ത്യയിൽ അഭയം തേടി.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിക്കുന്നെന്ന് ആരോപിച്ചാണ് ഖൈബർ പഖ്തൂൺഖ്വ നിയമസഭയിൽ തെഹ്‌രികെ ഇൻസാഫ് പ്രതിനിധിയായിരുന്ന ബൽദേവ് കുമാർ (43) ഇന്ത്യയിൽ അഭയം ആവശ്യപ്പെട്ടത്.
ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ഒരു മാസമായി പഞ്ചാബിലെ ലുധിയാന ജില്ലയിലാണു ബൽദേവ്. ലുധിയാനയിലെ ഖന്ന സ്വദേശിയാണു ഭാര്യ ഭാവന.
‘പുതിയ പാക്കിസ്ഥാനെപ്പറ്റിയാണ് ഇമ്രാൻ പറയുന്നത്. പക്ഷേ, പഴയ പാക്കിസ്ഥാൻ ഇതിൽ ഭേദമായിരുന്നു. സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതു പോലുള്ള കാര്യങ്ങൾ സംഭവിക്കരുതാത്തതാണ്.
പാക്കിസ്ഥാനിൽ തീവ്രവാദത്തിനു സഹായം ലഭിക്കുന്നു. മുസ്‌ലിംകൾ പോലും അവിടെ സുരക്ഷിതരല്ല. കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാരയ്ക്കുള്ള സംഭാവന ദുരുപയോഗം ചെയ്യുന്നു’ – ബൽദേവ് പറഞ്ഞു.
പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടെന്നും മക്കളുടെ നല്ല ഭാവിക്കായി ഇന്ത്യയിൽ തുടരാനാണ് ആഗ്രഹമെന്നും ഭാവന പറഞ്ഞു.