അസമിൽ തടങ്കൽപാളയം നിർമാണം തുടങ്ങി; 3,000 പേരെ തടവിൽ വയ്ക്കാൻ സൗകര്യം
Mail This Article
ന്യൂഡൽഹി ∙ അസം പൗര പട്ടികയിൽ നിന്നു പുറത്താകുന്നവർക്കു വേണ്ടി സംസ്ഥാനത്തു നിർമിക്കുന്ന 10 കരുതൽ തടങ്കൽപാളയങ്ങളിൽ ആദ്യത്തേത് നിർമാണം തുടങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗുവാഹത്തിയിൽ നിന്ന് 134 കിലോമീറ്റർ അകലെ ഗോവാൽപാരയിലെ വനം വെട്ടിത്തെളിച്ചാണു നിർമാണം. 3,000 പേരെ തടവിൽ വയ്ക്കാനാകും. 7 ഫുട്ബോൾ മൈതാനങ്ങളോളം വലുപ്പമുള്ള ഇവിടെ സ്കൂൾ, ആശുപത്രി സൗകര്യങ്ങളുമുണ്ടാകും.
10 അടി ഉയരമുള്ള മതിലുകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ താമസമൊരുക്കും.
അസം പൗരപട്ടികയിൽ നിന്നു പുറത്തായ തൊഴിലാളികളാണു നിർമാണജോലികൾ ചെയ്യുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിലുണ്ട്. കേന്ദ്രത്തിലെ ആദ്യ താമസക്കാരാകും ഇവരായേക്കും.
അന്തിമ പൗരപട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷത്തിലേറെ പേരാണ് അനധികൃത കുടിയേറ്റക്കാരായത്. ഇവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ 90 ദിവസം അനുവദിച്ചിട്ടുണ്ട്. അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ അപേക്ഷ തള്ളിയാൽ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും.