ചിദംബരം: കീഴടങ്ങൽ അപേക്ഷയിൽ ഇന്ന് ഉത്തരവ്
Mail This Article
ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം നൽകിയ കീഴടങ്ങൽ അപേക്ഷയിൽ ഉത്തരവു നൽകാൻ പ്രത്യേക കോടതി ഇന്നത്തേക്കു മാറ്റി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിലെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അപേക്ഷ തള്ളണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
എന്നാൽ, കഴിഞ്ഞ മാസം 20ന് ഇഡി കസ്റ്റഡി താൽപര്യപ്പെട്ടതാണെന്നും ഇപ്പോൾ നിലപാടു മാറ്റുന്നത് ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനാണെന്നും കപിൽ സിബൽ വാദിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ തെളിവു നശിപ്പിക്കാൻ സാധ്യതയില്ല, അതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് നടത്തി കസ്റ്റഡി ആവശ്യപ്പെടാത്തതെന്നു തുഷാർ മേത്ത പറഞ്ഞു.
ഉചിതമായ സമയത്ത് അറസ്റ്റ് നടത്തി കസ്റ്റഡി ആവശ്യപ്പെടും. അപ്പോൾ ലഭിക്കുന്ന 15 ദിവസം പരമാവധി പ്രയോജനപ്പെടുത്തും. അറസ്റ്റ് എപ്പോൾ വേണമെന്നു തീരുമാനിക്കാൻ കുറ്റാരോപിതന് അവകാശം നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും തുഷാർ മേത്ത വാദിച്ചു. പ്രത്യേക സിബിഐ ജഡ്ജി അജയ് കുമാർ കുഹറാണ് ഹർജി പരിഗണിച്ചത്.