ചിന്മയാനന്ദിനു നഗരം വിടുന്നതിന് വിലക്ക്, മുറി പൂട്ടി മുദ്രവച്ചു
Mail This Article
ലക്നൗ ∙ നിയമ വിദ്യാർഥിനി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 7 മണിക്കൂർ ചോദ്യം ചെയ്തു. പെൺകുട്ടി പഠിച്ചിരുന്ന കോളജിലെ 2 വനിതാ പ്രിൻസിപ്പൽമാരെയും ചോദ്യം ചെയ്തു. അന്വേഷണം കഴിയുംവരെ ഷാജഹാൻപുർ വിട്ടുപോകരുതെന്ന് ചിന്മയാനന്ദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് എസ്ഐടിക്കു രൂപം നൽകിയത്. പരാതിക്കാരിയെയും ചിന്മയാനന്ദിന്റെ വീട്ടിൽ എത്തിച്ചിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത ശേഷം ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.ആശ്രമത്തിലെ അദ്ദേഹത്തിന്റെ കിടപ്പുമുറി പരിശോധിച്ചു മുദ്രവച്ചു.
ഉന്നാവ് ഓർമിപ്പിച്ച് പെൺകുട്ടിക്ക് ബിഎസ്പി എംപിയുടെ ഭീഷണി
ന്യൂഡൽഹി ∙ പീഡനക്കേസുമായി മുന്നോട്ടുപോയാൽ, ഉന്നാവ് പെൺകുട്ടിയുടെ വിധി ഉണ്ടാകുമെന്നു കോളജ് വിദ്യാർഥിനിക്ക് ജയിലിൽ നിന്നു ബിഎസ്പി എംപിയുടെ ഭീഷണി. അറസ്റ്റ് ഭീഷണിയെ തുടർന്നു പ്രചാരണത്തിനു പോലും എത്താതെ ഘോസി ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച അതുൽ റായ്ക്കെതിരെയാണ് ആരോപണം.