മഴ പെയ്യാൻ വിവാഹം കഴിപ്പിച്ചു, പെയ്തത് പേമാരി; തവള ദമ്പതികൾക്ക് ഡിവോഴ്സ്
Mail This Article
ഭോപാൽ ∙ മഴ പെയ്യാൻ അവർ ഒരുമിച്ചു. മഴ തന്നെ അവരെ വേർപെടുത്തി. വരണ്ടുണങ്ങിയ ഭൂമിയിൽ മഴ പെയ്യാൻ ‘കല്യാണം കഴിപ്പിച്ച’ തവളകളെ 2 മാസത്തിനുശേഷം ഡിവോഴ്സ് ചെയ്യിച്ചു, കാരണം സകല കണക്കുകൂട്ടലും തെറ്റിച്ചു പെയ്ത പെരുമഴ !
ഭോപാൽ മേഖലയാകെ കടുത്ത വരൾച്ചയിൽ വലഞ്ഞപ്പോഴായിരുന്നു ഇന്ദ്രാപുരിയിലെ ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങളുടെ തലയിൽ ‘തവളക്കല്യാണം’ എന്ന ആശയം മിന്നിയത്. തവളകളുടെ കല്യാണം നടത്തിയാൽ മഴ കനിയുമെന്നായിരുന്നു വിശ്വാസം. കഴിഞ്ഞ ജൂലൈ 19 ന് ആഘോഷമായി മാംഗല്യം നടന്നു.
പിന്നീടങ്ങോട്ടു പെരുമഴയായിരുന്നു മധ്യപ്രദേശിലാകെ. 26% അധികമഴ ലഭിച്ചു. നാടും നഗരവും വെള്ളത്തിൽ മുങ്ങി. ഭോപാലിൽ ഞായറാഴ്ച 13 വർഷത്തെ റെക്കോർഡ് മഴ പെയ്തു.
നിവൃത്തിയില്ലാതെ തവളകളുടെ ദാമ്പത്യം അവസാനിപ്പിക്കേണ്ടി വന്നു. ഓം ശിവ സേവ ശക്തി മണ്ഡൽ അംഗങ്ങൾ പ്രതീകാത്മകമായി വിവാഹമോചനം നടത്തി. ഇനി തവളകൾ വേറെ വേറെ താമസിക്കുമെന്നാണു പ്രതീക്ഷ, മഴ കുറയുമെന്നും.