മോദി വീണ്ടും യുഎസിലേക്ക്; 27 ന് യുഎന്നിൽ പ്രസംഗിക്കും
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യുഎസ് സന്ദർശനത്തിന്. ഈ മാസം 21 മുതൽ 27 വരെയുള്ള സന്ദർശനത്തിനിടെ അദ്ദേഹം 27നു രാവിലെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. അതിനു മുൻപ് 22 നു ഹൂസ്റ്റണിൽ ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിലും പ്രസംഗിക്കും.
ഹൂസ്റ്റണിലെ പ്രവാസി സമ്മേളനത്തിൽ സംബന്ധിച്ച ശേഷം മോദി ന്യൂയോർക്കിലേക്കു പോകും. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് 24ന് യുഎൻ ആസ്ഥാനത്തെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ഇക്കോസോക്ക്) ചേംബറിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ‘നേതൃത്വം: സമകാലിക ലോകത്ത് ഗാന്ധിജിയുടെ പ്രസക്തി’ എന്ന വിഷയത്തെപ്പറ്റി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.
യുഎന്നിൽ മോദിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസംഗിക്കുന്നുണ്ട്. പ്രധാനമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യമാണ് മോദി യുഎന്നിൽ പ്രസംഗിക്കുന്നത്.
‘ഹൗ ഡി മോദി’
ഹൂസ്റ്റണിലെ ദേശീയപാതയോരത്ത് നിരന്ന പരസ്യപ്പലകകളിലെ വാചകമാണിത്. എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രവാസി സംഗമത്തിനെ വിശേഷിപ്പിക്കുന്ന വാചകം. യുഎസിൽ 'ഹൗ ഡൂ യൂ ഡൂ?' എന്നതിനു പകരം ഉപയോഗിക്കുന്ന സൗഹൃദ അഭിവാദ്യമാണ് ഹൗഡി.
ഇന്ത്യൻ- അമേരിക്കൻ സമൂഹത്തിൽ നിന്ന് ആവേശകരമായ പങ്കാളിത്തമാണ് മഹാസമ്മേളനത്തിനു ലഭിക്കുന്നത്. അരലക്ഷം കവിഞ്ഞപ്പോൾ റജിസ്ട്രേഷൻ അവസാനിപ്പിച്ചു. 30 കോടി പേർ തൽസമയ സംപ്രേഷണം കാണും. മോദിയുടെ ഹൂസ്റ്റൺ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ അനുകൂല സംഘത്തിന്റെ മുൻനിര പ്രവർത്തകൻ ബ്രാഡ് ഷെർമാനും യുഎസ് കോൺഗ്രസ് അംഗങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.