കൊഴിഞ്ഞുപോക്ക് തുടരുന്നു; എൻസിപി എംപി ബിജെപിയിലേക്ക്
Mail This Article
മുംബൈ ∙ എൻസിപി എംപിയും ഛത്രപതി ശിവാജിയുടെ പിൻഗാമിയുമായ ഉദയൻരാജെ ഭോസലെ ഇന്നു ബിജെപിയിൽ ചേരും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശം. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മറാഠകളെ ഒന്നിപ്പിക്കുന്ന വികാരമായ ശിവാജിയുടെ പിൻമുറക്കാരൻ ഒപ്പമെത്തുന്നത് ബിജെപിക്കു വൻ നേട്ടമാണ്. നേതാക്കളുടെ രാജികൊണ്ട് അടിത്തറയിളകുന്ന എൻസിപിക്കു കനത്ത തിരിച്ചടിയുമാണിത്.
ഒട്ടേറെ നേതാക്കൾ ഇതിനകം സേനാ-ബിജെപി ക്യാംപിലേക്കു ചേക്കേറിയെങ്കിലും ആദ്യമായാണ് എംപി രാജിവച്ചു ഭരണമുന്നണിയിലേക്കു നീങ്ങുന്നത്. ഇതോടെ, എൻസിപി ലോക്സഭാംഗങ്ങളുടെ എണ്ണം നാലിൽ നിന്നു മൂന്നാകും. എൻസിപി തട്ടകമായ പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിൽ നിന്നാണ് ഭോസലെ ലോക്സഭയിലെത്തിയത്.
അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ഹർഷവർധൻ ജാധവും നവിമുംബൈ മേഖലയിലെ കരുത്തനായ എൻസിപി നേതാവും മുൻ മന്ത്രിയുമായ ഗണേശ് നായിക്കും ബിജെപിയിൽ ചേർന്നു. അതിനു പിന്നാലെ, എൻസിപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ ഭാസ്കർ ജാധവും മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വീരൻ പ്രദീപ് ശർമയും ശിവസേനയിലും ചേർന്നു.