മോഷ്ടിച്ച വിഗ്രഹം ഓസ്ട്രേലിയയിൽ നിന്ന് വീണ്ടെടുത്ത് പൊലീസ്
Mail This Article
ചെന്നൈ ∙ മൂന്നര പതിറ്റാണ്ടു മുൻപ് തിരുനൽവേലിയിലെ ക്ഷേത്രത്തിൽ നിന്നു മോഷണം പോയ നടരാജ വിഗ്രഹം ഓസ്ട്രേലിയയിലെ ആർട് ഗ്യാലറിയിൽ കണ്ടെത്തി ചെന്നൈയിൽ തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസം വിമാന മാർഗം ഡൽഹിയിൽ കൊണ്ടുവന്ന വിഗ്രഹം ഇന്നലെ ട്രെയിൻ മാർഗമാണു ചെന്നൈയിലെത്തിച്ചത്. തിരുനൽവേലി കല്ലിടക്കുറിച്ചിയിലെ ക്ഷേത്രത്തിലേക്കു വിഗ്രഹം കൊണ്ടുപോകും. വിഗ്രഹക്കടത്ത് അന്വേഷിക്കുന്ന ഐജി പൊൻമാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘമാണു സൗത്ത് ഓസ്ട്രേലിയയിലെ ആർട് ഗ്യാലറിയിൽ നിന്നു വിഗ്രഹം കണ്ടെത്തിയത്.1982-ലാണു വിഗ്രഹം മോഷണം പോയത്.
തമിഴ്നാട് എക്സ്പ്രസിൽ ഇന്നലെ രാവിലെയാണു വിഗ്രഹം ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തിച്ചത്. വിഗ്രഹം സ്വീകരിക്കാൻ വൻ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. കല്ലടക്കുറിച്ചി ക്ഷേത്രത്തിലെ പൂജാരി പ്രത്യേക പൂജകളോടെയാണു വരവേറ്റത്. പിന്നീട് റെയിൽവേ സ്റ്റേഷനിൽ തന്നെ ആരതിയുഴിഞ്ഞു. കല്ലടക്കുറിച്ചിയിൽ നിന്നെത്തിയ ജനക്കൂട്ടത്തിൽ ചിലർ വിഗ്രഹം തിരിച്ചുകിട്ടിയ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നിന്ന് ആയിരത്തിലധികം വിഗ്രഹങ്ങൾ മോഷണം പോയിട്ടുണ്ടെന്നു പൊൻ മാണിക്കവേൽ പറഞ്ഞു. ഇതിൽ പലതും ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ആർട് ഗ്യാലറികളിലുണ്ട്. മോഷണം പോയ വിഗ്രഹങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഈ രാജ്യങ്ങൾക്കു കത്തെഴുതിയിട്ടുണ്ട്.