നീണ്ട റൺവേ ഓട്ടം വേണ്ട, ‘സഡൻ ബ്രേക്കിട്ട്’ തേജസ്; ‘അറസ്റ്റഡ് ലാൻഡിങ്’ പരീക്ഷണം വിജയം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയുടെ തദ്ദേശനിർമിത ലഘുയുദ്ധവിമാനമായ തേജസിന്റെ നാവികസേനാ പതിപ്പിലേക്ക് നിർണായക ചുവടുവയ്പ്. വിമാനം പറന്നുതാഴ്ന്നു റൺവേയിൽ ഇറങ്ങി പൊടുന്നനെ നിർത്തുന്ന ‘അറസ്റ്റഡ് ലാൻഡിങ്’ സാങ്കേതിക വിദ്യയാണു വിജയകരമായി പരീക്ഷിച്ചത്.
സാധാരണ റൺവേ ദൂരം ആവശ്യമില്ലാതെ പൊടുന്നനെ വിമാനവാഹിനിക്കപ്പലിൽ വന്നിറങ്ങി നിർത്താൻ ശേഷിയുള്ള യുദ്ധവിമാന സാങ്കേതിക വിദ്യ ചുരുക്കം ചില രാജ്യങ്ങളുടെ മാത്രം സ്വന്തമാണ്. ഗോവയിലായിരുന്നു തേജസിന്റെ അറസ്റ്റഡ് ലാൻഡിങ് പരീക്ഷണം. കമഡോർ ജെ.എ. മാവോലങ്കറാണു വിമാനം പറത്തിയത്.
നാവികസേനയുടെ ചരിത്രത്തിലെ സുവർണനിമിഷമാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തേജസിന്റെ നാവികസേനാ പതിപ്പ് വികസനം ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണു നടക്കുന്നത്. എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് റിസർച് ഡിസൈൻ വിഭാഗവും സിഎസ്ഐആറും ഗവേഷണത്തിൽ പങ്കാളികളാണ്. തേജസിന്റെ ഈ മാതൃക പൂർണ ഉപയോഗത്തിനു സജ്ജമാകുന്നതേയുള്ളു.