ചിന്മയാനന്ദിന്റെ പീഡനം: 43 വിഡിയോ കൈമാറി
Mail This Article
ഷാജഹാൻപുർ ∙ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച പെൺകുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകൾ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു. ഇവിടെ 5 മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു.
ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയുമായാണ് തെളിവെടുപ്പിന് സംഘം എത്തിയത്. കിടപ്പറയിൽ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവൽ, ടൂത്ത്പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. ചിന്മയാനന്ദിനെ വെള്ളിയാഴ്ച 7 മണിക്കൂർ ചോദ്യം ചെയ്തു. പെൺകുട്ടിയെയും മാതാവിനെയും സംഘം ഇന്നലെ ചോദ്യം ചെയ്തു.