ജനുവരി 8ന് അഖിലേന്ത്യാ പണിമുടക്ക്; ബിഎംഎസ് പങ്കെടുക്കില്ല
Mail This Article
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 2020 ജനുവരി 8ന് രാജ്യവ്യാപക പണിമുടക്ക് നടത്താൻ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ വിശാല കൺവൻഷൻ തീരുമാനിച്ചു. ബിഎംഎസ് ഒഴികെയുളള കേന്ദ്ര ട്രേഡ് യൂണിയനുകൾ കൺവൻഷനിൽ പങ്കെടുത്തു.
കോർപറേറ്റ് നികുതി കുറച്ചതിലൂടെ പ്രതിവർഷം ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്‌ടം വരുത്തിയ സർക്കാർ തൊഴിൽ സുരക്ഷയ്‌ക്കോ ന്യായമായ ആനുകൂല്യങ്ങൾക്കോ ഒരു രൂപപോലും മാറ്റിവെച്ചിട്ടില്ലെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്‌ടം രൂക്ഷമാകുമ്പോഴും കുത്തക കമ്പനികൾക്ക് ഗുണകരമാകുന്ന രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. 12 ഇന ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ജി. ദേവരാജൻ ചൂണ്ടിക്കാട്ടി.
തപൻ സെൻ, അമർജിത് കൗർ (എഐടിയുസി), രാജേന്ദ്ര സിങ് (ഐഎൻടിയുസി), ഹർഭജൻ സിങ് സിദ്ദു (എച്ച്എംഎസ്), എൻ.കെ. പ്രേമചന്ദ്രൻ(യുടിയുസി), രാജീവ് ധിമ്രി (എഐസിസിടിയു), ശങ്കർ താഹ (എഐയുടിയുസി), ഷണ്മുഖം (എൽപിഎഫ്), മനാലി (സേവ) തുടങ്ങിയവർ പങ്കെടുത്തു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയ്‌ക്കൊപ്പം വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും സംയുക്തമായാണ് കൺവൻഷൻ നടത്തിയത്.