ADVERTISEMENT

ചെന്നൈ/തേനി ∙ നീറ്റ് പരീക്ഷ ക്രമക്കേട് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവും വ്യാജ ഡോക്ടർ. സേലത്തു പിടിയിലായ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയും വെല്ലൂർ സ്വദേശിയുമായ മുഹമ്മദ് ഇർഫാന്റെ പിതാവ് മുഹമ്മദ് ഷാഫി വ്യാജ ഡോക്ടറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇയാൾ വർഷങ്ങളായി തമിഴ്നാട്ടിലെ വാണിയമ്പാടി തിരുപ്പത്തൂരിൽ ക്ലിനിക് നടത്തുകയായിരുന്നു. 1990ൽ തമിഴ്നാട്ടിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ മുഹമ്മദ് ഷാഫി 3 വർഷത്തിനുശേഷം പഠനം നിർത്തി.പിന്നീട് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി ക്ലിനിക് തുടങ്ങി. സുഹൃത്തുക്കളായ മറ്റ് ഡോക്ടർമാരെ തന്റെ ക്ലിനിക്കിലെത്തിച്ച് രോഗികളെ പരിശോധിപ്പിച്ചിരുന്നതായും സിബിസിഐഡി: എസ്പി വിജയകുമാർ പറഞ്ഞു. ഇയാളെ തേനി കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇതിനിടെ, അന്വേഷണം 2016 ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ 36 വിദ്യാർഥികളിലേക്ക് നീങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ പൂട്ടിയ ഇൗ കോളജിലെ വിദ്യാർഥികളുടെ വിവരങ്ങൾ തമിഴ്നാട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. അറസ്റ്റിലായ ഉദിത് സൂര്യ, പ്രവീൺ, രാഹുൽ, ഇർഫാൻ തുടങ്ങിയവർ ഈ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായിരുന്നു.

ഇവിടെ അന്ന് 102 വിദ്യാർഥികളാണ് എംബിബിഎസ് പ്രവേശനം നേ‌ടിയിരുന്നത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച 66 വിദ്യാർഥികൾ കോളജ് അടച്ചുപൂട്ടിയതോടെ മറ്റു മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടി. എന്നാൽ, പ്രവേശന പരീക്ഷയുടെ അടി‌സ്ഥാനത്തിലല്ലാതെ പ്രവേശനം നേടിയ 36 പേർ  പുറത്താക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനൂകൂല വിധിയുണ്ടായില്ല. ആൾമാറാട്ടത്തിനു പിടിയിലായ 4 വിദ്യാർഥികളും ഇവരിലുൾപ്പെടും.

മറ്റുള്ളവർ കഴിഞ്ഞ വർഷം തട്ടിപ്പിലൂടെ പ്രവേശനം നേടിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇടനിലക്കാരൻ ഗോവിന്ദരാജിനെ ചോദ്യം ചെയ്തതിന്റെ അടി‌‌സ്ഥാനത്തിൽ കൂടിയാണ് ഈ നിഗമനം. ഇയാളെ ഇന്നലെ വിട്ടയച്ചു. അതിനിടെ, സേലത്തു കീഴടങ്ങിയ വിദ്യാർഥി ഇർഫാനെ ചോദ്യം ചെയ്യാൻ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു സിബിസിഐഡി ഇന്നു കോടതിയെ സമീപിക്കും.

അന്വേഷണ സംഘം കേരളത്തിലും

∙ ആൾമാറാട്ടം നടത്തി അറസ്റ്റിലായ വിദ്യാർഥികൾക്കുവേണ്ടി പകരം നീറ്റ് പരീക്ഷ എഴുതിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപരന്മാർ മലയാളികളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. തട്ടിപ്പ് പുറത്തുവന്ന ഉടൻ അറസ്റ്റിലായ തിരുവനന്തപുരത്തെ  കോച്ചിങ് സെന്റർ ഉടമ ജോർജ് ജോസഫിനെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റ് ഇടനിലക്കാരും ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണസംഘം പറഞ്ഞു.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഉദിത്ത് സൂര്യയുടെയും പിതാവ് ഡോ.വെങ്കിടേഷിന്റെയും ജാമ്യാപേക്ഷ തേനി കോടതി ഇന്ന് പരിഗണിക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com