പാനമ രേഖകൾ രഹസ്യമെന്ന് കമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ പാനമ രേഖകൾ പുറത്തുവിട്ട നികുതി വെട്ടിപ്പുകാരെന്ന് ആരോപിക്കപ്പെട്ടവരുടെ പേരുവിവരം വെളിപ്പെടുത്താതിരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അധികാരമുണ്ടെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ദുർഗാ പ്രസാദ് ചൗധരി വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടതിനു തൃപ്തികരമായ മറുപടി ലഭിക്കാഞ്ഞതു സംബന്ധിച്ച പരാതി ഒത്തുതീർപ്പാക്കുന്നതിനിടെയാണ് കമ്മിഷന്റെ നിരീക്ഷണം.
പാനമ രേഖകളിൽ പേരുള്ള ആളുകളുടെ പട്ടിക, ചോർച്ചയെക്കുറിച്ചു സ്വീകരിച്ച നടപടി, അന്വേഷണ കാലതാമസത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ എന്നീ കാര്യങ്ങളാണ് ദുർഗാ പ്രസാദ് ചൗധരി 2017 ൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യം നിഷേധിക്കപ്പെട്ടു. ഇതിനെതിരെയായിരുന്നു പരാതി. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഈ ഘട്ടത്തിൽ വിവരം വെളിപ്പെടുത്താനാവില്ലെന്ന് ഇഡി പറഞ്ഞത് കമ്മിഷനും ശരിവച്ചു.
വിദേശ കമ്പനികളിൽ പണം നിക്ഷേപിച്ച ലോക നേതാക്കളുടെയും പ്രശസ്തരുടെയും വിവരങ്ങൾ ഒരുസംഘം മാധ്യമപ്രവർത്തകർ ശേഖരിച്ചതാണ് പാനമ പേപ്പേഴ്സ് എന്നു വിശേഷിപ്പിക്കുന്ന രേഖകളിലുള്ളത്.