ആദ്യ റഫാൽ ഏറ്റുവാങ്ങി, അതിൽ പറന്ന് രാജ്നാഥ് സിങ്
Mail This Article
ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഒൗദ്യോഗികമായി ഏറ്റുവാങ്ങി. റഫാലിന്റെ നിർമാതാക്കളായ ഡാസോ ഏവിയേഷന്റെ ഫ്രാൻസിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിലാണ് രാജ്നാഥ് ആദ്യ വിമാനം ഏറ്റുവാങ്ങിയത്. ഇതുൾപ്പെടെ 4 റഫാൽ വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. 2022നകം മുഴുവൻ വിമാനങ്ങളുമെത്തും. വിജയദശമി ദിനത്തിൽ ഏറ്റുവാങ്ങിയ വിമാനത്തിൽ രാജ്നാഥ് ആയുധ പൂജ നടത്തി. പിന്നീട് അതിൽ പറന്നു.
തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയ ദിനത്തിൽ വിമാനം ഏറ്റുവാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ റഫാൽ ഇടപാട് വഴിയൊരുക്കുമെന്നും കൂട്ടിച്ചേർത്തു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, ഡാസോ ഏവിയേഷൻ സിഇഒ: എറിക് ട്രപ്പിയർ എന്നിവർ സന്നിഹിതരായിരുന്നു. റഫാൽ ഏറ്റുവാങ്ങുന്നതിനു മുൻപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പാരിസിൽ രാജ്നാഥ് കൂടിക്കാഴ്ച നടത്തി.
2016ൽ ഫ്രാൻസും ഇന്ത്യയും തമ്മിലൊപ്പിട്ട കരാറിൽ വ്യാപക ക്രമക്കേടുകളുണ്ടെന്ന ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഭരണ – പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പോരിനു വഴിവച്ചിരുന്നു.