ചരിത്രത്തിലേക്കു വാതിൽ തുറന്ന് പല്ലവ രാജധാനിയിൽ ഉച്ചകോടി
Mail This Article
മഹാബലിപുരം ∙ മോദി - ഷി ചിൻപിങ് രണ്ടാം അനൗപചാരിക കൂടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിന് ചൈനയുമായി നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധം. കിഴക്കൻ ചൈനാ നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം.
ഷി ചിൻപിങ് നേരത്തേ ഫൂജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമിഴ് രാജകുമാരൻ ബോധിരാമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്. ബോധിരാമന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്.
ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാങ് യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന.
വഴിനീളെ ചിത്രങ്ങൾ, സ്വാഗത വചനങ്ങൾ
ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈ വിമാനത്താളവത്തിൽ എത്തുന്ന ചൈനീസ് പ്രസിഡന്റിനെ വരവേൽക്കാൻ കഥകളിയുൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ അണിനിരക്കും. മഹാബലിപുരത്തേയ്ക്കുള്ള 50 കി.മീറ്റർ ദൂരത്തിൽ റോഡുകൾക്കിരുവശത്തും ഫ്ലെക്സുകളിൽ മോദിയും ഷി ചിൻപിങ്ങും ചിരിച്ചു നിൽക്കുന്നു.
ശിൽപങ്ങളുടെ ചെറുവനം
കല്ലിൽ കൊത്തിവച്ച ചരിത്രമെന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിനു ചേരുക. ബംഗാൾ ഉൾക്കടലിനോടു ചേർന്നു കിടക്കുന്ന ൈപതൃക നഗരം നൂറ്റാണ്ടുകൾക്കിപ്പുറം രണ്ടു ദിവസത്തേക്കു വീണ്ടും ലോകശ്രദ്ധയിൽ. വീഥികൾ മിനുക്കിയും ശിൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകളാൽ ജ്വലിച്ചും നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. കൂടുതൽ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചരഥങ്ങൾ, അർജുന തപസ്സ് ശിൽപങ്ങൾ, തീരക്ഷേത്രം എന്നിവ മോദിയും ഷിയും ഒരുമിച്ചു സന്ദർശിക്കും. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കൾ വിരിച്ച പ്രത്യേക ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.