ദുർഗാപൂജ നൃത്തം; വിവാദങ്ങൾ തള്ളി നുസ്രത്ത് ജഹാൻ
Mail This Article
കൊൽക്കത്ത ∙ ‘‘ഞാൻ ദൈവത്തിനു പ്രിയപ്പെട്ട കുട്ടിയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കും. എനിക്ക് വലുത് മനുഷ്യത്വമാണ്. വിവാദങ്ങളെ ഭയക്കുന്നില്ല’’– വിമർശകരോട് തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ മറുപടി ഇങ്ങനെ. ദുർഗാപൂജ ആഘോഷത്തിനിടെ നുസ്രത്ത് നൃത്തം ചെയ്തത് മുസ്‌ലിം വിരുദ്ധമാണെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഇത്തേഹാസ് ഉലമ ഇഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് കാസ്മി രംഗത്തു വന്നിരുന്നു.
ഭർത്താവ് നിഖിൽ ജെയിനിനൊപ്പം ദുർഗാപൂജാ പന്തലിൽ ‘സിന്ദൂർ ഖേല’ ചടങ്ങിൽ നുസ്രത്ത് പങ്കെടുത്തതാണ് ഒരു വിഭാഗത്തിന്റെ വിമർശനത്തിനിടയാക്കിയത്. നുസ്രത്ത് ജഹാന്റെ നടപടി ഇസ്‌ലാമിനെ അപമാനിക്കലാണെന്നും ഇത്തരക്കാർ ആ മതം വിട്ടു പോവുകയാണ് വേണ്ടെതെന്നുമാണ് ആസാദ് കാസ്മി പറഞ്ഞത്. നൃത്തം നിഖിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു നുസ്രത്തിന്റെ വിവാഹം.