അപകീർത്തി കേസ്: രാഹുലിനു ജാമ്യം
Mail This Article
അഹമ്മദാബാദ് ∙ കേന്ദ്രമന്ത്രിയും ബിജെപി മുൻ അധ്യക്ഷനുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു പരാമർശിച്ചതിനെതിരെയുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ജാമ്യം. ഡിസംബർ 7നു വാദം കേൾക്കാൻ അഡീഷനൽ ചീഫ് മെട്രോപൊലിറ്റൻ കോടതി കേസ് മാറ്റി.
സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ പ്രതിയാണെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ പ്രസംഗിച്ചത് അപകീർത്തികരമാണെന്നു കാണിച്ചു പ്രാദേശിക ബിജെപി നേതാവ് കൃഷ്ണവദൻ ബ്രഹ്മഭട്ട് നൽകിയ കേസിലാണു ജാമ്യം.
അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മേധാവി നൽകിയ അപകീർത്തിക്കേസിലും രാഹുൽ കോടതിയിൽ ഹാജരായി. 2016 നവംബറിൽ നോട്ട് നിരോധനം വന്നു നാളുകൾക്കുള്ളിൽ ബാങ്ക് 750 കോടിയുടെ നിരോധിത നോട്ടുകൾ വെളുപ്പിച്ചെടുത്തുവെന്ന ആരോപണത്തിനെതിരെയാണു അപകീർത്തിക്കേസ് ഫയൽ ചെയ്തത്. കേസിൽ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഹാജരാകാത്തതിനാൽ വാറന്റ് പുറപ്പെടുവിച്ചു.