ആർഎസ്എസ് വേദിയിൽ വിയോജിപ്പുമായി ശിവ് നാടാർ
Mail This Article
ന്യൂഡൽഹി ∙ നാഗ്പുരിൽ ആർഎസ്എസിന്റെ വിജയദശമി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപക ചെയർമാൻ ശിവ് നാടാർ സംഘപരിവാർ ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത് ചർച്ചയാകുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, സ്വദേശി ആശയങ്ങളുടെ പ്രാമുഖ്യം ഊന്നിപ്പറഞ്ഞതിനു പിന്നാലെയാണ് മാംസാഹാരം കഴിക്കേണ്ടതിനെക്കുറിച്ചും വികസനത്തിൽ സ്വകാര്യ പങ്കാളിത്തം വേണ്ടതിനെക്കുറിച്ചും ശിവ് നാടാർ പ്രസംഗിച്ചത്.
ഗ്രാമപ്രദേശങ്ങളിലെ വികസനങ്ങളിൽ കേന്ദ്രസർക്കാർ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിയുടെ പടിഞ്ഞാറൻ ഗ്രാമങ്ങളിലെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടിയ അദ്ദേഹം തന്റെ മകൾ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ പോഷകാഹാരക്കുറവു പരിഹരിക്കാൻ കോഴിയിറച്ചി കഴിക്കാൻ കുട്ടികളെ മകൾ പ്രോത്സാഹിപ്പിച്ചു. കർഷകരുടെ വീടുകളിലെ പ്രതിമാസ വരുമാനം കഷ്ടിച്ച് 6400 രൂപയാണെന്ന് തന്റെ സംഘാംഗങ്ങൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയെന്നും ശിവ് നാടാർ പറഞ്ഞു.
മുൻ വർഷങ്ങളിൽ സർക്കാരിന്റെ പോരായ്മകൾ ചെറിയ തോതിലെങ്കിലും ചൂണ്ടിക്കാട്ടിയിരുന്ന മോഹൻ ഭാഗവത് ഇത്തവണ പ്രസംഗത്തിൽ മോദി സർക്കാരിനെ പൂർണമായി പിന്തുണച്ചതും ശ്രദ്ധേയമായി.