പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ ‘വാഹൻ’ പോർട്ടലിൽ ഉൾപ്പെടുത്തണം
Mail This Article
ന്യൂഡൽഹി ∙ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ‘വാഹൻ’ പോർട്ടലിൽ അപ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്കു വീണ്ടും നിർദേശം നൽകി. പുക പരിശോധനാ കേന്ദ്രങ്ങളാണ് ഇതു ചെയ്യേണ്ടത്. നേരത്തേ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും ഇതു നടക്കുന്നില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
നേരത്തേ പുക സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപയായിരുന്നു പിഴ. രണ്ടാം തവണ കുറ്റമാവർത്തിച്ചാൽ 2000 രൂപയും. പുതുക്കിയ നിയമപ്രകാരം ആദ്യ തവണ 10,000 രൂപ പിഴയോ അല്ലെങ്കിൽ 3 മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. കൂടാതെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യും. ആവർത്തിച്ചാൽ തടവ് 6 മാസമാകും. പിഴ 10,000 തന്നെ.
വാഹന പരിശോധനാ സമയത്ത് ആവശ്യമെങ്കിൽ പോർട്ടലിൽ നിന്നു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാവും.