കമലേഷ് തിവാരി വധം: മുഖ്യ പ്രതികൾ അറസ്റ്റിൽ
Mail This Article
സൂറത്ത് (ഗുജറാത്ത്)∙ യുപിയിലെ ഹിന്ദു സംഘടനാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ രണ്ടു പേർ അറസ്റ്റിലായി. സൂറത്തിൽ താമസക്കാരായ അഷ്‌ഫാഖ് ഷെയ്ഖിനെയും മുയിനുദ്ദീൻ പഠാനെയും രാജസ്ഥാൻ അതിർത്തിയിൽനിന്നാണു ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) പിടികൂടിയത്. ഇവരെ യുപി പൊലീസിനു കൈമാറി.
അഷ്‌ഫാഖ് ഷെയ്ഖ്, സഹപ്രവർത്തകൻ രോഹിത് സോളങ്കിയുടെ ആധാർ കാർഡിലെ ഫോട്ടോയും ജനനത്തീയതിയും തിരുത്തി, ഹിന്ദുവെന്ന വ്യാജേന കമലേഷ് തിവാരി പ്രവർത്തിച്ചിരുന്ന ഹിന്ദു സമാജ് പാർട്ടിയിൽ കടന്നുകൂടുകയായിരുന്നു. സംഘടനയുടെ ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് വഴിയായിരുന്നു പാർട്ടി പ്രവേശനം. കഴിഞ്ഞ ജൂണിൽ പാർട്ടി അംഗത്വം നേടിയ ഇയാളെ ഐടി വിഭാഗത്തിന്റെ പ്രചാരകനായി സൂറത്ത് സിറ്റിയിലെ ഒരു വാർഡിൽ നിയമിക്കുകയും ചെയ്തു.
താൻ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന കമ്പനിയുടെ ഏരിയ മാനേജരായിരുന്ന അഷ്‌ഫാഖ് ഷെയ്ഖ് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാങ്ങിയ ആധാർകാർഡ് തിരുത്തി ഉപയോഗിക്കുകയായിരുന്നു എന്നു രോഹിത് സോളങ്കി പരാതി നൽകിയിട്ടുണ്ട്. 18 മാസം ഒപ്പം ജോലി ചെയ്തിട്ടും സംശയകരമായി ഒന്നും തോന്നിയില്ലെന്നും ഇയാൾ പറയുന്നു.
ഹിന്ദുമഹാസഭ മുൻ നേതാവും ഹിന്ദു സമാജ് പാർട്ടി അധ്യക്ഷനുമായ കമലേഷ് തിവാരിയെ കഴിഞ്ഞ 18നാണ് ലക്നൗവിലെ ഖുർഷിദ്ബാഗിലെ വീട്ടിൽ കയറി രണ്ടുപേർ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തിയത്. കേസിൽ നാഗ്പുർ, സൂറത്ത്, ലക്നൗ എന്നിവിടങ്ങളിൽ നിന്നായി 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.