മഹാരാഷ്ട്രയിൽ 59.01% പോളിങ്; ഹരിയാനയിൽ 65.57%
Mail This Article
മുംബൈ/ ന്യൂഡൽഹി ∙ ബിജെപി- ശിവസേന സഖ്യവും കോൺഗ്രസ്- എൻസിപി സഖ്യവും ഏറ്റുമുട്ടുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 59.01% പോളിങ്. ഏകപക്ഷീയമായ മത്സരത്തിന്റെ പ്രതീതി നിലനിന്ന സംസ്ഥാനത്ത് പ്രചാരണത്തിലെന്നപോലെ പോളിങ് ദിനത്തിലും ഉച്ചവരെ തണുപ്പൻ പ്രതികരണമായിരുന്നു.
ഹരിയാന നിയമസഭയിലെ 90 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 65.57% പേർ വോട്ടു രേഖപ്പെടുത്തിയതായാണ് വൈകിട്ട് 6നു ലഭിച്ച കണക്കെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ 70.36% ആയിരുന്നു പോളിങ്. വൻ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി എം.എൽ. ഖട്ടർ രണ്ടാം വട്ടവും അധികാരത്തിൽ വരുമെന്നാണ് ബിജെപി കരുതുന്നത്. 75 സീറ്റാണ് അവർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 48 സീറ്റാണ് നേടിയത്.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ, സച്ചിൻ തെൻഡുൽക്കർ, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, സ്മൃതി ഇറാനി തുടങ്ങി ഒട്ടേറെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.