കേന്ദ്ര ജീവനക്കാരുടെ ‘സമ്മാനത്തുക’ കൂട്ടി; 5000 രൂപയുടെ വരെ സമ്മാനങ്ങൾ സ്വീകരിക്കാം
Mail This Article
ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ജീവനക്കാർക്ക് സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുള്ള തുകയുടെ പരിധി ഉയർത്തി. എ, ബി കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥർക്ക് 5000 രൂപയുടെ വരെ സമ്മാനങ്ങൾ മുൻകൂർ അനുമതിയില്ലാതെ സ്വീകരിക്കാം.
നേരത്തേ പരിധി 1500 രൂപയായിരുന്നു. ഗ്രൂപ്പ് സി ജീവനക്കാരുടേത് 500 രൂപയിൽനിന്നു 2000 രൂപയാക്കി ഉയർത്തി. സീനിയർ ഓഫിസർമാരാണു ഗ്രൂപ്പ് എയിൽ പെടുന്നത്. ഗസറ്റഡ്, നോൺ ഗസറ്റഡ് ഓഫിസർമാരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ക്ലാർക്ക് തുടങ്ങിയ തസ്തികകളാണ് ഗ്രൂപ്പ് സിയിൽ.
പരിധി വിട്ടാൽ പിടി വീഴും
സൗജന്യ താമസം, യാത്ര, തുടങ്ങി സർക്കാർ ഉദ്യോഗസ്ഥന് അടുത്ത ബന്ധുക്കളിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ അല്ലാതെ ലഭിക്കുന്ന ഏതു നേട്ടവും സമ്മാനമായി കണക്കാക്കും.
എന്തു സമ്മാനത്തിന്റെയും മൂല്യം നിശ്ചയിക്കപ്പെട്ട പരിധിക്കു മുകളിലാണെങ്കിൽ സർക്കാരിനെ അറിയിക്കണമെന്നാണു ചട്ടം. ജീവനക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആതിഥ്യം സ്വീകരിക്കുന്നതിനും ഇതു സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തമായ നിർദേശങ്ങളുണ്ട്.