കനത്ത മഴ: കർണാടകയിൽ 12 മരണം
Mail This Article
ബെംഗളൂരു ∙ ന്യൂനമർദത്തെ തുടർന്ന് കർണാടക, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽ പരക്കെ മഴ. മഴക്കെടുതിയിൽ കർണാടകയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മഴ 2 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിൽ 3 ദിവസത്തേക്ക് അതി തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, ആന്ധ്ര തീരത്തിന് അടുത്താണ് ഇപ്പോൾ ന്യൂനമർദം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം സ്തംഭിച്ചു.
പുതുച്ചേരിയിലും 27 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വരുന്ന 48 മണിക്കൂറിൽ തേനി, ഡിണ്ടിഗൽ, കോയമ്പത്തൂർ, നീലഗിരി മേഖലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം.
കർണാടകയിലെ ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, വിജയപുര, കലബുറഗി, ബാഗൽക്കോട്ടെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ചിത്രദുർഗ, മണ്ഡ്യ, കുടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലെ ഒട്ടേറെ വീടുകളും പാലങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്.
5444 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് കൃഷ്ണാ നദി കരകവിഞ്ഞൊഴുകുകയാണ്.