കർതാർപുർ ഇടനാഴി: ഇന്ത്യൻ തീർഥാടകർക്ക് പാസ്പോർട്ട് വേണ്ട; പാക്ക് പ്രധാനമന്ത്രി
Mail This Article
ഇസ്‍ലാമാബാദ് ∙ കർതാർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് ഇന്ത്യയിൽ നിന്നു പോകുന്ന സിഖ് തീർഥാടകർക്കു പാസ്പോർട്ട് ആവശ്യമില്ലെന്നും തിരിച്ചറിയൽ രേഖ മാത്രം മതിയെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീർഥാടകർ 10 ദിവസം മുൻപ് റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇടനാഴിയുടെ ഉദ്ഘാടന ദിവസവും ഗുരുനാനാക്കിന്റെ 550 ാം പിറന്നാൾ ദിനമായ 12 നും ഫീസ് ഒഴിവാക്കിയതായി ഇമ്രാൻ പ്രഖ്യാപിച്ചു.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്നു 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്. ഇന്ത്യയിൽ നിന്നു ദിവസം 5000 പേർക്ക് ഇവിടം സന്ദർശിക്കാൻ അനുമതി നൽകും. ഒരാൾ 20 ഡോളർ (1400 രൂപ) ഫീസ് നൽകണം.
ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനം 9 നു ദേര ബാബ നാനാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഇവിടെ 50 ഏക്കർ സ്ഥലത്ത് 178 കോടി രൂപ ചെലവിൽ 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിന്റെ നിർമാണം പൂർത്തിയായി.