തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം: യന്ത്രം ആവാം, പക്ഷേ, തൊഴിൽ നൽകണം
Mail This Article
ന്യൂഡൽഹി ∙ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾ യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്നതടക്കം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എംജിഎൻആർഇജിഎസ്) വ്യവസ്ഥകളിൽ മാറ്റത്തിനു കേന്ദ്രം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയിൽ ഇതാദ്യമായാണ് ബിജെപി സർക്കാർ മാറ്റത്തിനൊരുങ്ങുന്നത്.
കർണാടക, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം സർക്കാരിനു മുന്നിൽ വച്ചത്. യന്ത്രം ഉപയോഗിച്ചാലും ഗ്രാമീണ കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിൽ നൽകുമെന്ന ഉറപ്പോടെയാണു തൊഴിൽ സഹായക യന്ത്രങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുക. വരുമാനത്തെ ബാധിക്കില്ലെന്നാണ് സർക്കാരിന്റെ ഉറപ്പ്. യന്ത്ര ഉപയോഗം തൊഴിൽ ദിനങ്ങളെ ബാധിക്കുമെന്ന കാഴ്ചപ്പാടായിരുന്നു യുപിഎ സർക്കാരിന്.
പാറ ഏറെയുള്ള സംസ്ഥാനങ്ങളിൽ തൊഴിൽ ദുഷ്കരമാകുന്നുവെന്നതാണു യന്ത്ര ഉപയോഗത്തെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് വ്യവസ്ഥകളിൽ മാറ്റത്തിനു കേന്ദ്രം തയാറെടുക്കുന്നത്. നിലവിൽ പദ്ധതിച്ചെലവിന്റെ 70 ശതമാനത്തോളം തുക വേതനത്തിനാണ്. ശേഷിക്കുന്ന തുകയിൽ നിന്ന് യന്ത്രസാമഗ്രികൾക്കു ചെലവു കണ്ടെത്തുമെന്നും ഗ്രാമീണ വികസന മന്ത്രാലയം സൂചിപ്പിക്കുന്നു. 12 കോടി പേർ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാണ്.