ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിഷേധം അവസാനിപ്പിക്കണമെന്ന ബാർ അസോസിയേഷന്റെ അഭ്യർഥന തള്ളിയ അഭിഭാഷകർ തുടർച്ചയായ നാലാം ദിവസവും കോടതി ബഹിഷ്കരിച്ചു. തീസ് ഹസാരി കോടതിയിലെ സംഘർഷത്തിലുൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് 6 ജില്ലാ കോടതികളിലെയും അഭിഭാഷകർ സമരം തുടരുന്നത്.

അതേസമയം കക്ഷികളും പൊതുജനവും കോടതിയിൽ പ്രവേശിക്കുന്നതു തടഞ്ഞില്ല. സാകേത് ജില്ലാ കോടതിയിലെത്തിയവരെ പൂക്കൾ നൽകിയാണ് അഭിഭാഷകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ പ്രധാന ഗേറ്റ് അടച്ചിട്ടതിനെ തുടർന്നു അഭിഭാഷകരും ജനങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. 

ശനിയാഴ്ച തീസ് ഹസാരി കോടതിവളപ്പിലുണ്ടായ സംഘർഷത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെ അഭിഭാഷകർ അപമാനിച്ചെന്നും ഇവരുടെ തിര നിറച്ച തോക്ക് നഷ്ടപ്പെട്ടെന്നും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ, ജുഡീഷ്യൽ അന്വേഷണം കഴിയുന്നതു വരെ അഭിഭാഷകർക്കെതിരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവു മൂലം കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് പറയുന്നു.

ശനിയാഴ്ച സംഘർഷം നടക്കുമ്പോൾ ഉന്നാവ് പീഡനക്കേസ് പ്രതിയായ കുൽദീപ് സിങ് സെൻഗാർ എംഎൽഎയും കോടതിവളപ്പിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സ്ത്രീകളും സായുധ സുരക്ഷയുള്ള ഒരു പ്രതിയുമടക്കം 155 വിചാരണത്തടവുകാർ തീസ് ഹസാരിയിലെ ലോക്കപ്പിലുണ്ടായിരുന്നു.

ഹർജി തള്ളി

∙ പൊലീസ്– അഭിഭാഷക ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും തള്ളി. തീസ് ഹസാരി, സാകേത്, കട്കട്ഡൂമ കോടതികളിലെ അഭിഭാഷകർ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ഗുണ്ടകളെന്ന് ആക്ഷേപിക്കുന്നു, വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നു എന്നീ ആരോപണങ്ങളാണ് അഭിഭാഷകർ ഉയർത്തിയത്. ചൊവ്വാഴ്ച പണിമുടക്കിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് അഭിഭാഷകർ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. 

English summary: Delhi lawyers strike continues

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com