അയോധ്യയിൽ ജാഗ്രത; 4000 അർധസൈനികർ
Mail This Article
ന്യൂഡൽഹി / അയോധ്യ ∙ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ ഇന്നു വിധി വരാനിരിക്കെ അയോധ്യയിൽ അതീവ ജാഗ്രത. 4000 അർധസൈനികരെ കേന്ദ്ര സർക്കാർ അയോധ്യയിലേക്ക് അയച്ചു. കർശന സുരക്ഷാ ക്രമീകരണങ്ങളാണു നഗരത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കൾ വരെ അടച്ചിടും. ഡൽഹി, കർണാടക, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിലും ഇന്നു വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു.
യുപിയിലെ എല്ലാ ജില്ലകളിലെയും ക്രമസമാധാന നില മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി.
സായുധസേനയും അർധസൈനിക വിഭാഗവും പൊലീസും ചേർന്ന് പല തലത്തിലുള്ള സുരക്ഷയാണ് അയോധ്യയിലെങ്ങും ഒരുക്കിയിരിക്കുന്നത്. നഗരത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലും അതീവ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫെയ്സ്ബുക് പോസ്റ്റ് ഇട്ടയാൾ അറസ്റ്റിൽ
മുംബൈ ∙ ഇന്ന് അയോധ്യ കേസ് വിധി വരാനിരിക്കെ ഇന്നലെ പ്രകോപനപരമായ രീതിയിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ട മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് രാമേശ്വർ ശർമ(56)യാണു പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം കർശനമാക്കിയതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്നു കോടതിയിൽ ഹാജരാക്കും.
∙ സമാധാനവും ഐക്യവും നിലനിർത്തണം
‘അയോധ്യ കേസിലെ വിധി ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി കാണരുത്. സമാധാനം കാത്തുസൂക്ഷിക്കണം. രാജ്യത്തിന്റെ സമാധാനം, ഐക്യം, സൗഹാർദം എന്നീ മഹത്തായ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായിരിക്കണം മുൻഗണന.’ – നരേന്ദ്ര മോദി, പ്രധാനമന്ത്രി (ട്വിറ്ററിൽ)
English Summary: Alext in Ayodhya