ADVERTISEMENT

ലഹോർ ∙ മൂർച്ഛിക്കുന്ന ഇന്ത്യ–പാക്ക് സംഘർഷത്തിനിടെയാണു കർതാർപുർ ഇടനാഴി തുറക്കുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഇടയിലെ ഏറ്റവും വലിയ സംരംഭമാണെങ്കിലും രാഷ്ട്രീയം ഉയർത്തുന്ന ആശയക്കുഴപ്പങ്ങൾ ഉദ്ഘാടനത്തലേന്നും ശമിച്ചിട്ടില്ല.

12നും ഉദ്ഘാടന ദിവസവും ഇന്ത്യൻ തീർഥാടകർക്കു പാസ്പോർട്ട് ആവശ്യമില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തെങ്കിലും ഇന്ത്യ നിരസിച്ചതിനാൽ വാഗ്ദാനം പിൻവലിച്ചെന്നു പാക്ക് വിദേശകാര്യ മന്ത്രാലയം പിന്നീടു വ്യക്തമാക്കി. എന്നാൽ പാക്ക് സൈന്യവും സർക്കാരും രണ്ടു സ്വരത്തിൽ സംസാരിക്കുന്നതാണു കണ്ടത്. വീസയ്ക്ക് 20 ഡോളർ നിരക്ക് ചുമത്തിയതിനെതിരെ ഇന്ത്യ തുടക്കം മുതൽ പ്രതിഷേധിച്ചതുമാണ്.

തീർഥാടകർക്കു പാസ്പോർട്ടും 10 ദിവസം മുൻപുള്ള റജിസ്ട്രേഷനും വേണമെന്ന നിബന്ധന ഇളവു ചെയ്തെന്നാണു പാക്ക് പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞത്. എന്നാൽ പാക്ക് കരസേന വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇന്ത്യൻ തീർഥാടകർക്കു പാസ്‌പോർട്ട് വേണമെന്ന്  ഉറപ്പിച്ചു പറഞ്ഞതോടെ ഇമ്രാന്റെ പ്രസ്താവന പിൻവലിക്കപ്പെട്ടു.

അതിർത്തിക്കപ്പുറത്തെ ഓരോ സംഭവവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്–വിശേഷിച്ചും ഖലിസ്ഥാൻ വിഘടനവാദിയായ ഭിന്ദ്രൻ വാലയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന വിവാദ വിഡിയോ പാക്കിസ്ഥാൻ പുറത്തിറക്കിയതിനു ശേഷം. എന്നാൽ, പഞ്ചാബുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനു ഗൂഢ പദ്ധതി ഒന്നുമില്ലെന്നാണു പാക്ക് വിദേശകാര്യമന്ത്രിയുടെ നിലപാട്.

രാഷ്ട്രീയം മാറ്റിനിർത്തിയാൽ, കർതാർപുർ ഇടനാഴി തുറക്കുന്നതോടെ ലോകമെമ്പാടുമുള്ള സിഖുകാരുടെ സ്വപ്നമാണു സഫലമാകുന്നത്. പഞ്ചാബിലെ ദേര ബാബാ നാനാക്കിൽനിന്ന് അതിർത്തിക്കപ്പുറം ഗുരുദ്വാരയിലേക്കു നോക്കിനിൽക്കാനേ സിഖുകാർക്കു കഴിഞ്ഞിരുന്നുള്ളു. ഇടനാഴി തുറക്കുന്നതോടെ ഏറ്റവും വിശുദ്ധമായ ഇടത്തിലേക്കുള്ള പ്രവേശനം യാഥാർഥ്യമാകും.

പഞ്ചാബിലെ സാധാരണക്കാരായ സിഖുകാർക്ക് രാഷ്ട്രീയം വിശ്വാസത്തെ വിഴുങ്ങുന്നുവെന്ന വികാരമാണുള്ളത്. ഇടനാഴി കുറച്ചുകാലത്തേക്കു മാത്രമുള്ള അദ്ഭുതമാണെന്ന് അവർ കരുതുന്നു. അതിനാൽ ഗുരുനാനാക്ക് ജയന്തിയായ 12 നു മുൻപേ കർതാർപുരിലെത്താൻ തിടുക്കപ്പെടുന്നു ഓരോ തീർഥാടകനും. 

Kartarpur-Sahib-routejpg

കർതാർപുർ ഉദ്ഘാടനം ഇന്ന്

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും 2 സിഖ് തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴി ഇന്നു തുറക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ പ്രതീക്ഷയാവുകയാണീ ഇടനാഴി.

എവിടെ, എത്ര ദൂരം

പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽ നിന്നു പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് ഇടനാഴി. ദൂരം 4.5 കിലോമീറ്റർ. 

ഇന്ത്യൻ അതിർത്തിയിലെ ദേര ബാബാ നാനാക്ക് ചെക്ക് പോസ്റ്റിലൂടെ തീർഥാടകർ ഇടനാഴിയിലേക്കു കടക്കും. ചെക്ക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടനാഴി പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനും. 

പ്രാധാന്യം

സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അവസാന കാലം ചെലവഴിച്ചത് ഇവിടെ. അന്ത്യവിശ്രമ സ്ഥലവും ഇവിടെ. 

ആർക്ക് പോകാം

ഇന്ത്യക്കാരായ എല്ലാ മതസ്ഥർക്കും. രാവിലെ പോയി അതേ ദിവസം തിരികെയെത്തണം. കർതാർപുർ ദർബാർ സാഹിബിനു പുറമേ മറ്റൊരിടവും സന്ദർശിക്കാൻ അനുവാദമില്ല. 

വീസ ആവശ്യമില്ല. ഒരാൾ 20 ഡോളർ (1400 രൂപ) സർവീസ് ചാർജ് പാക്കിസ്ഥാനു നൽകണം 

എങ്ങനെ പോകാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റിൽ അപേക്ഷ നൽകണം.   അപേക്ഷ അംഗീകരിച്ചാൽ യാത്രയ്ക്ക് 4 ദിവസം മുൻപു വിവരം ഇമെയിൽ, എസ്എംഎസ് മുഖേന ലഭിക്കും. 

ഇനി 20 മിനിറ്റ് മാത്രം

ഗുർദാസ്പുരിൽ നിന്നു പാക്കിസ്ഥാനിലെ ലഹോറിലൂടെ 4 മണിക്കൂർ റോഡ് യാത്ര ചെയ്താണു തീർഥാടകർ ഇതുവരെ കർതാർപുരിൽ എത്തിയിരുന്നത്. ഇടനാഴിയിലൂടെ ഇനി 20 മിനിറ്റ് മതി. അതിർത്തിയിൽ 15 ഏക്കറിൽ പാസഞ്ചർ ടെർമിനൽ. ദിവസം 5000 പേർക്ക് അനുമതി ലഭിക്കും. 

English Summary: Kartarpur Corridor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com