ബിഎസ്എൻഎൽ ശമ്പളമില്ലാതെ ലക്ഷം പേർ; കേരളത്തിൽ 8076 പേർ
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ഒരു ലക്ഷത്തോളം ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്കു മാസങ്ങളായി ശമ്പളമില്ല. കേരളത്തിലെ 8076 പേർക്കു 10 മാസമായി ശമ്പളം മുടങ്ങിയിട്ടെങ്കിൽ, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 20 മാസത്തിലേറെയായി. ചീഫ് ലേബർ കമ്മിഷണർ വരെ ഇടപെട്ടിട്ടും നിരാശയാണു ഫലം. ശമ്പളം ലഭിക്കാത്തതിനെ തുടർന്നു നിലമ്പൂർ സ്വദേശി ജീവനൊടുക്കിയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവനൊടുക്കിയത് 6 ജീവനക്കാരാണ്.
പ്രതിദിനം 350 രൂപയോ പ്രതിമാസം 15,000 രൂപയോ ആണ് ഏറ്റവും കുറഞ്ഞ വേതനമായി ഇവർക്കു നിശ്ചയിച്ചിരിക്കുന്നത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നു ബിഎസ്എൻഎൽ കാഷ്വൽ ആൻഡ് കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് വി.എ.എൻ. നമ്പൂതിരി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു ശമ്പളം വൈകുന്നതെന്നാണു ബിഎസ്എൻഎല്ലിന്റെ വിശദീകരണം. കടുത്ത സമ്മർദത്തെ തുടർന്ന് ഒക്ടോബറിൽ പകുതിപ്പേർക്കു പാതി ശമ്പളം നൽകി.
ശമ്പളം മുടങ്ങിയതിനു പുറമേ കരാർ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം ശക്തമാണ്. നേരത്തേ 60 വയസ്സുവരെ ജോലി ചെയ്യാമായിരുന്നെങ്കിൽ 3 മാസം മുൻപ് ഇത് 58 ആക്കി കുറച്ചു. ചില സംസ്ഥാനങ്ങളിൽ 55 ആക്കി. പല ജീവനക്കാരോടും തുടർന്നു ജോലിയിൽ ഹാജരാകേണ്ടെന്നു നിർദേശിക്കുന്നുണ്ട്.
വിആർഎസ് അപേക്ഷ ഇതുവരെ 50,000
ന്യൂഡൽഹി ∙ ബിഎസ്എൻഎല്ലിൽ നിന്ന് ഇതിനോടകം സ്വയം വിരമിക്കലിന് (വിആർഎസ്) അപേക്ഷ നൽകിയത് 50,000 പേർ. പദ്ധതി ആരംഭിച്ചു 4 ദിവസം പിന്നിട്ടപ്പോഴാണിത്. 83,000 പേർ വിആർഎസ് സ്വീകരിക്കുമെന്നാണു ടെലികോം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 3000 എംടിഎൻഎൽ ജീവനക്കാരും വിആർഎസിന് അപേക്ഷിച്ചു. ഇവിടെ 15,000 പേർ വിരമിക്കുമെന്നാണു കരുതുന്നത്. ഡിസംബർ 3 വരെയാണു അപേക്ഷിക്കാനുള്ള സമയം.
English Summary: One lakh bsnl employees without salary