ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിട്ട നെഹ്റു – ഗാന്ധി കുടുംബത്തിന് 28 വർഷം നീണ്ട കാവലാണു നഷ്ടപ്പെടുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെ 1991 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ പത്നി സോണിയയ്ക്കും മക്കൾക്കും എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്.

എസ്പിജി കാവലില്ലാതെ രാഹുൽ ഗാന്ധി പതിവായി വിദേശ യാത്രകൾ നടത്തുന്നതിനെതിരെ അടുത്തിടെ ബിജെപി രംഗത്തുവന്നിരുന്നു. യാത്രയുടെ വിശദാംശങ്ങൾ രാഹുൽ വെളിപ്പെടുത്തിയില്ലെങ്കിൽ സുരക്ഷ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചന നൽകിയതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ കഴിഞ്ഞ ഓഗസ്റ്റിൽ എസ്പിജിയിൽ നിന്ന് സെഡ് പ്ലസ് സുരക്ഷാ പട്ടികയിലേക്കു മാറ്റിയിരുന്നു.

വിദഗ്ധ കാവൽ സേന

വിവിഐപികൾക്ക് സുരക്ഷ ഒരുക്കാൻ വിദേശത്തുനിന്നുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി. അർധ സുരക്ഷാസേനകളായ സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നിവയിൽ നിന്നുള്ളവരെയാണ് എസ്പിജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. നിലവിൽ 3000 അംഗങ്ങൾ. 

സെഡ് പ്ലസ് കാവൽ

വിദഗ്ധ പരിശീലനം നേടിയ സിആർപിഎഫ് കമാൻഡോകളാണ് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നത്. വിഐപി പോകുന്ന സ്ഥലങ്ങളിലെല്ലാം ഇവർ ഒപ്പമുണ്ടാകും. വീടുകളിലും കാവൽ നിൽക്കും.

എസ്പിജി വന്ന വഴി

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്ന് 1985 ലാണ് എസ്പിജി നിലവിൽ വന്നത്. സേനയുടെ പ്രവർത്തന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ നിയമം 1988 ൽ പാസാക്കി. 1989 ൽ അധികാരത്തിലേറിയ വി.പി. സിങ് സർക്കാർ രാജീവ് ഗാന്ധിയുടെ എസ്പിജി സുരക്ഷ പിൻവലിച്ചു.

1991 ൽ രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ മുൻ പ്രധാനമന്ത്രിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും 10 വർഷത്തേക്ക് സുരക്ഷ നൽകാനുള്ള വ്യവസ്ഥയുൾപ്പെടുത്തി എസ്പിജി നിയമം ഭേദഗതി ചെയ്തു. എന്നാൽ, എ.ബി. വാജ്പേയി സർക്കാർ മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ചു. മുൻ പ്രധാനമന്ത്രിമാർക്കുള്ള എസ്പിജി സുരക്ഷാ കാലാവധി പത്തിൽ നിന്ന് ഒരു വർഷമാക്കാനും പിന്നീട് ആവശ്യമെങ്കിൽ ഓരോ വർഷവും പുതുക്കാനും തീരുമാനിച്ചു. 2018 ഓഗസ്റ്റിൽ മരിക്കുന്നതു വരെ വാജ്പേയിക്ക് എസ്പിജി സുരക്ഷയുണ്ടായിരുന്നു.

സുരക്ഷ പിൻവലിക്കാൻ സർക്കാർ നിരത്തുന്ന കാരണങ്ങൾ:

എസ്പിജി സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ മൂവരും വീഴ്ച വരുത്തി.

രാഹുൽ ഗാന്ധി:  2015 – 19 കാലയളവിൽ ഡൽഹിയിൽ 1892 തവണ രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല. ഡൽഹിക്കു പുറത്ത് 247 തവണയും. നിർദേശം വകവയ്ക്കാതെ കേരളത്തിലുൾപ്പെടെ വാഹനത്തിനു മുകളിൽ സഞ്ചരിച്ചു. 1991 മുതൽ നടത്തിയ 156 വിദേശ യാത്രകളിൽ 143 എണ്ണത്തിലും എസ്പിജി സുരക്ഷ ഒഴിവാക്കി.

സോണിയ: 2015 – 19 ൽ 50 തവണ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല. ഇതിൽ ഒരുതവണ വാഹനമോടിച്ചത് രാഹുൽ. 24 വിദേശ യാത്രകളിൽ എസ്പിജി ഉദ്യോഗസ്ഥർ ഒപ്പം വരുന്നതു വിലക്കി.

പ്രിയങ്ക: 2015 – 19 ൽ 339 തവണ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല. 1991 മുതൽ നടത്തിയ 99 വിദേശ യാത്രകളിൽ 78 എണ്ണത്തിൽ സുരക്ഷ ഒഴിവാക്കി. എസ്പിജിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.

English Summary: SPG stops 28 year old protection to Sonia, Rahul and Priyanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com