രാമജന്മഭൂമിക്ക് നിയമപരമായ വ്യക്തിത്വം ഇല്ല: കോടതി
Mail This Article
ന്യൂഡൽഹി ∙ രാമജന്മ ഭൂമിക്കുതന്നെ പ്രതിഷ്ഠാസ്വഭാവമുണ്ടെന്നും അതിനാൽ നിയമപരമായ വ്യക്തിത്വം വേണമെന്നും ഭൂമിതർക്ക കേസിൽ ഹിന്ദു കക്ഷികൾക്കുവേണ്ടി കെ.പരാശരൻ വാദിച്ചിരുന്നു. ക്ഷേത്രത്തിനു നിയമപരമായ വ്യക്തിത്വമുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ഭരണ സമിതിയും സി.കെ.രാജനുമായുള്ള കേസിൽ (2003) സുപ്രീം കോടതി വ്യക്തമാക്കിയെന്ന വാദവും പരാശരൻ ഉന്നയിച്ചിരുന്നു.
എന്നാൽ, ക്ഷേത്രത്തിനു നിയമപരമായ വ്യക്തിത്വമുണ്ടെന്നു ഗുരുവായൂർ ദേവസ്വം കേസിൽ വിധിച്ചിട്ടില്ലെന്ന് ഇന്നലത്തെ വിധിയിൽ കോടതി വ്യക്തമാക്കി. കേസിന്റെ വാദത്തിനിടെ അഭിഭാഷകൻ സുബ്ബ റാവു നടത്തിയ പരാമർശം കോടതി വിധിയിൽ രേഖപ്പെടുത്തുക മാത്രമാണുണ്ടായത്.
രാമജന്മഭൂമിയുടെ പവിത്രത വിശ്വാസത്തിന്റെ ഭാഗമാണെന്നു പരാശരൻ വാദിച്ചിരുന്നു എന്നാൽ, വിശ്വാസത്തിന്റെയും വിശ്വാസസംരക്ഷണത്തിന്റെയും പേരിൽ നിയമപരമായ വ്യക്തിത്വം എന്ന വാദം അംഗീകരിക്കുന്നത് പ്രശ്നമുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു മതവിഭാഗം ആരാധിക്കുന്ന മൂർത്തി മനുഷ്യാവതാരമെടുത്ത സ്ഥലം, വിവാഹം നടന്ന സ്ഥലം, ഇഹലോകവാസം വെടിഞ്ഞ സ്ഥലം തുടങ്ങിയവ സംബന്ധിച്ച വിശ്വാസത്തിന്റെ പേരിൽ അവകാശമുന്നയിക്കപ്പെടും.
മതപരമായ വൈവിധ്യത്തിന്റെ ഭാഗമായി, വിവിധ തരത്തിലുള്ള ആരാധനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സംരക്ഷണമുണ്ടാവണമെന്നതിൽ സംശയമില്ല. എന്നാൽ, സിവിൽ ഭൂമി തർക്കങ്ങളിൽ, ഒരു മതത്തിന്റെ സവിശേഷമായ വിശ്വാസം മറ്റൊരു മതത്തിന്റെ അവകാശത്തിനു വിരുദ്ധമായ തീരുമാനത്തിനു വഴിവയ്ക്കുന്ന സ്ഥിതി ഭരണഘടന അനുവദിക്കുന്നില്ലെന്നും കോടതി വിശദീകരിച്ചു.