പുനഃപരിശോധനാ സാധ്യത തേടും: മുസ്‍ലിം വ്യക്തി നിയമ ബോർഡ്
Mail This Article
ന്യൂഡൽഹി∙ അയോധ്യ കേസിലെ സുപ്രീം കോടതി വിധി പഠിച്ച ശേഷം പുനഃപരിശോധനാ ഹർജി നൽകുന്നതു പരിഗണിക്കുമെന്ന് അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ്. സുപ്രീംകോടതിയുടെ ചില കണ്ടെത്തൽ തൃപ്തികരമല്ല. ഉന്നത നീതിപീഠത്തിന്റെ തീരുമാനത്തെ മാനിക്കുന്നു; അതിലെ ചില കാര്യങ്ങളോട് അതേ ബഹുമാനത്തോടെ വിയോജിക്കുന്നു. അതേസമയം, കോടതിയുടെ ഏതാനും നിരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് സെക്രട്ടറി സഫർയാബ് ജീലാനി പറഞ്ഞു.
അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യം തീരുമാനിക്കാൻ ബോർഡിന്റെ ഉന്നതാധികാര സമിതി വൈകാതെ യോഗം ചേരും. ബാബറി മസ്ജിദ് തകർത്തതിനെ കോടതി അപലപിച്ചത് സ്വാഗതാർഹമാണ്. കേസിൽ വിധി വന്ന സാഹചര്യത്തിൽ ഭാവിയിൽ രാജ്യത്തെ മുസ്‍ലിം പള്ളികൾക്കെതിരെ അതിക്രമങ്ങളുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു. വിധിയെ വൈകാരികമായി സമീപിക്കില്ല. പുനഃപരിശോധനാസാധ്യത തേടും. സ്വന്തം വിധികൾ സുപ്രീം കോടതി തിരുത്തിയ ചരിത്രമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, വിധി ആരുടെയും വിജയമോ പരാജയമോ അല്ല. ഭരണഘടനാ മൂല്യങ്ങളിൽ ഉറച്ച വിശ്വാസമുണ്ട്. വിധി ജനങ്ങൾ സംയമനത്തോടെ സ്വീകരിക്കണം. രാജ്യത്ത് സമാധാനം നിലനിൽക്കണം – ബോർഡ് വ്യക്തമാക്കി.