ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ ഭൂമിതർക്ക കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.കെ.ഗാംഗുലി. മസ്ജിദ് നിലനിന്നുവെന്നതും അതു തകർക്കപ്പെട്ടതും വസ്തുതയായിരിക്കെ, തകർക്കപ്പെട്ട മസ്ജിദിനു മുകളിൽ ക്ഷേത്രം നിർമിക്കാനാണു കോടതി നിർദേശമെന്നു ഗാംഗുലി വിമർശിച്ചു.

നമാസ് നടന്നിരുന്ന സ്ഥലം മസ്ജിദായി അംഗീകരിക്കപ്പെടാൻ, തങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ന്യൂനപക്ഷ സമുദായത്തിന് അവകാശമുണ്ട്. അതു ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോഴും മസ്ജിദ് നിലവിലുണ്ടായിരുന്നു. ഭരണഘടനയും അതിലെ വ്യവസ്ഥകളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്കാണ്.

വിശ്വാസത്തിന്റെ പേരിൽ ആർക്കും മുൻഗണന ലഭിക്കില്ലെന്നു കോടതി പറഞ്ഞു. 500 വർഷം മുൻപ് ആരായിരുന്നു ഭൂമിയുടെ ഉടമ? ചരിത്രം പുനഃസൃഷ്ടിക്കാനാകില്ല. ഉള്ളതു സംരക്ഷിക്കുകയാണു കോടതിയുടെ ഉത്തരവാദിത്തം. 5 നൂറ്റാണ്ടു മുൻപത്തെ കാര്യം കോടതി അറിയേണ്ടതില്ല. മസ്ജിദ് പുനഃസ്ഥാപിക്കുകയായിരുന്നു വേണ്ടത്. മസ്ജിദിന് അവകാശമില്ലെങ്കിൽ എന്തിനാണ് 5 ഏക്കർ നൽകുന്നത്? മസ്ജിദ് തകർത്തതു ശരിയല്ലെന്നും കോടതി പറയുന്നു – ഗാംഗുലി ചൂണ്ടിക്കാട്ടി.

ഞാനായിരുന്നെങ്കിൽ, ഒന്നുകിൽ മസ്ജിദ് പുനർനിർമിക്കാൻ നിർദേശിക്കുമായിരുന്നു. അതിൽ തർക്കമുണ്ടായാൽ, മസ്ജിദും ക്ഷേത്രവും വേണ്ട, ആശുപത്രിയോ സ്കൂളോ കോളജോ നിർമിക്കാൻ പറയുമായിരുന്നു. മസ്ജിദും ക്ഷേത്രവും മറ്റെവിടെങ്കിലും പണിയാം. വിഎച്ച്പിക്കും ബജ്റങ്‌ ദളിനും സർക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നു, ഇപ്പോൾ ജുഡീഷ്യറിയുടെ പിന്തുണയും ലഭിക്കുന്നു – ഗാംഗുലി പറഞ്ഞു.

5 ജഡ്ജിമാർക്കും അധികസുരക്ഷ

ന്യൂഡൽഹി ∙ അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം 5 ജഡ്ജിമാർക്കും അധിക സുരക്ഷ ഏർപ്പെടുത്തി. മുൻകരുതലെന്ന നിലയിലാണു നടപടി. ശനിയാഴ്ച മുതൽ കാവലിനു കൂടുതൽ അംഗരക്ഷകരെയും വാഹനങ്ങൾക്കു സായുധ അകമ്പടിയും ഏർപ്പെടുത്തിയതിനു പുറമേ വസതികൾക്കു സമീപം ബാരിക്കേഡുകളും ഉയർത്തിയിട്ടുണ്ട്. മുൻപു ജഡ്ജിമാർക്കു വീട്ടു കാവൽക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

17നു വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവർക്കാണ് അധികസുരക്ഷ.

English summary: Justice Ganguly criticize Ayodhya verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com