ടി.എൻ.ശേഷൻ അന്തരിച്ചു
Mail This Article
ചെന്നൈ∙രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കിയ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ.ശേഷൻ (86) അന്തരിച്ചു .ചെന്നൈയിലെ വസതിയിൽ രാത്രി 9.45നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെന്നൈയിൽ.
1990–96 കാലഘട്ടത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവർത്തിച്ച ശേഷൻ ബൂത്തുപിടിത്തം, കള്ളവോട്ട്, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയവയ്ക്കെതിരെ കർശനനടപടികൾ കൈക്കൊണ്ടു. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്കെതിരെ ഉറച്ച നിലപാടെടുത്തു.
വിരമിച്ച ശേഷം 1997ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണനെതിരെ മത്സരിച്ചിരുന്നു. 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽകെ അഡ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയുമായി.
പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മേയ് 15നു അഭിഭാഷകൻ നാരായണ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായാണു ജനനം.1955ൽ ഐഎഎസ് നേടി തമിഴ്നാട് കേഡറിൽ ഔദ്യോഗികജീവിതം തുടങ്ങി. 1986ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷാച്ചുമതലയുള്ള സെക്രട്ടറിയായി. 1988ൽ പ്രതിരോധ സെക്രട്ടറി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. മാഗ്സസെ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
തൃശൂർ പുതുക്കാട് സ്വദേശിനിയായ ഭാര്യ ജയലക്ഷ്മി കഴിഞ്ഞവർഷം മാർച്ചിലാണു മരിച്ചത്.