പട്ടിക വിഭാഗ സംവരണം: മേൽത്തട്ട് നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി ∙ പട്ടിക വിഭാഗ സംവരണത്തിനു മേൽത്തട്ട് വ്യവസ്ഥ ബാധകമാക്കാനാവില്ലെന്നും വിഷയം 7 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിഷയം രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളേറെയും മേൽത്തട്ടുകാർ നേടിയെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും അതിനാൽ മേൽത്തട്ടു തത്വം പാലിക്കപ്പെടണമെന്നും 5 അംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജർണയിൽ സിങ് കേസിലെ വിധിയിൽ പറഞ്ഞിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ചില ഹർജികൾ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ, വിഷയം 7 അംഗ ബെഞ്ചിനു വിടണമെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ആവശ്യപ്പെട്ടത്.
പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കണമെങ്കിൽ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കെടുക്കണമെന്ന് 2006 ൽ നാഗരാജ് കേസിൽ നിർദേശിച്ച വ്യവസ്ഥ കഴിഞ്ഞ വർഷത്തെ വിധിയിലൂടെ റദ്ദാക്കിയിരുന്നു.