മോഷെയ്ക്ക് 13ാം പിറന്നാൾ; ആശംസയുമായി മോദി
Mail This Article
ജറുസലം ∙ 11 വർഷം മുൻപു മുംബൈയിലെ നരിമാൻ ഹൗസിൽ, മാതാപിതാക്കളുടെ മൃതദേഹങ്ങൾക്കിടയിൽ നിന്ന് രണ്ടു വയസ്സുകാരൻ മോഷെ വാവിട്ടുകരഞ്ഞു.
കഴിഞ്ഞദിവസം ജറുസലമിലെ മൗണ്ട് ഓഫ് ഒലീവ്സിൽ അവരുടെ കുഴിമാടങ്ങൾക്കരികെ നിന്ന് 13 വയസ്സുകാരൻ മോഷെ ചിന്തകളിൽ മുഴുകി. സ്നേഹവാൽസല്യങ്ങളോടെ മുത്തച്ഛനും മുത്തശ്ശിയും വളർത്തിയ കുഞ്ഞ് ഇപ്പോൾ മുതിർന്ന കുട്ടിയാണ്.
13 വയസ്സ് തികഞ്ഞ മോഷെ ഹോൾസ്ബെർഗിനു ജൂതാചാരപ്രകാരമുള്ള പ്രായപൂർത്തി ആഘോഷച്ചടങ്ങാണു ശ്രദ്ധേയമായത്.
‘നിന്റെ ജീവിതം അത്ഭുതകഥ’യാണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷെയ്ക്കുള്ള പിറന്നാൾ സന്ദേശത്തിൽ പറഞ്ഞത്. ഇന്ത്യയുടെ മുഴുവൻ പ്രാർഥനകളും ഭീകരാക്രമണത്തിൽ നിന്ന് അവനെ രക്ഷപ്പെടുത്തിയ ആയ സാന്ദ്ര സാമുവൽസിന്റെ ധീരതയും അനുഗ്രഹം ചൊരിയുമെന്നും ആശംസിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെടെ പ്രമുഖരും മോഷെയ്ക്ക് സന്ദേശങ്ങളയച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ നെതന്യാഹുവിനൊപ്പം മോഷെ മുംബൈയിലെത്തി മാതാപിതാക്കളായ റിവ്കയ്ക്കും ഗവ്രിയേൽ ഹോൾസ്ബെർഗിനും ആദരമർപ്പിച്ചുള്ള ചടങ്ങിൽ പങ്കെടുത്തിരുന്നു.