ഇനി ശിവാംഗി പറപ്പിക്കും; നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി ബിഹാർ സ്വദേശിനി
Mail This Article
കൊച്ചി ∙ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് ആയി ബിഹാർ മുസഫർപുർ സ്വദേശി സബ് ലഫ്റ്റനന്റ് ശിവാംഗി. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ശിവാംഗി ഇന്നലെ ‘ഡോർണിയർ കൺവേർഷൻ’ കോഴ്സ് പൂർത്തിയാക്കി.
ജയ്പുർ മാൾവിയ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംടെക് വിദ്യാർഥിയായിരിക്കെ 2018ൽ ആണു ശിവാംഗി നാവികസേനയിൽ ചേരുന്നത്.
എംടെക് പാതിവഴിയിൽ ഉപേക്ഷിച്ച് നാവികസേനയിൽ ചേരാനും വിമാനം പറപ്പിക്കാനുമുള്ള തീരുമാനത്തിനു കുടുംബാംഗങ്ങൾ പൂർണ പിന്തുണ നൽകിയെന്നു ശിവാംഗി പറഞ്ഞു.
മുസഫർപുരിലെ സ്കൂളിൽ ഒരു പരിപാടിക്ക് മന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോഴാണു പൈലറ്റാകാൻ ആഗ്രഹം തോന്നിയത്. ഇനി ആധുനിക നിരീക്ഷണ വിമാനങ്ങൾ പറപ്പിക്കണമെന്നാണ് ആഗ്രഹം.
സ്കൂൾ പ്രിൻസിപ്പലായ ഹരിഭൂഷൺ സിങ്ങിന്റെയും പ്രിയങ്കയുടെയും മകളാണു ശിവാംഗി.
കമാൻഡ് മേധാവി സ്ഥാനചിഹ്നം നൽകി
കോഴ്സ് പൂർത്തിയാക്കിയ ട്രെയിനി ഓഫിസർമാർക്കു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.കെ. ചാവ്‌ല സ്ഥാനചിഹ്നം നൽകി.
കമാൻഡ് മേധാവി റോളിങ് ട്രോഫി ലഫ്. ശിവം പാണ്ഡേയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
വരുന്നു വനിതകൾ വേറെയും
ഏഴിമല നാവിക അക്കാദമിയിൽ ശിവാംഗി 6 മാസത്തെ കോഴ്സ് പൂർത്തിയാക്കി. തുടർന്ന്, തെലങ്കാന ഡുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയിലും ദക്ഷിണ നാവിക കമാൻഡിലെ ഐഎൻഎഎസ് 550ലുമായി ഒരു വർഷത്തെ പറക്കൽ പരിശീലനം. ശിവാംഗിയുടെ അതേ ബാച്ചിലുള്ള സബ് ലഫ്റ്റനന്റുമാരായ ശുഭാംഗി, ദിവ്യ എന്നിവർ എയർഫോഴ്സ് അക്കാദമിയിൽ ഈമാസം 21ന് പരിശീലനം പൂർത്തിയാക്കും.
ഇവർക്ക് പിന്നീട് കൊച്ചിയിൽ പ്രത്യേക പരിശീലനം നൽകും. നാവികസേനയുടെ കീഴിലായതിനാലാണു ശിവാംഗി ഒരു മാസം നേരത്തെ പരിശീലനം പൂർത്തിയാക്കുന്നത്.