ചന്ദ്രനിൽ തിളങ്ങുന്നൂ, നമ്മുടെ വിക്രം; കണ്ടെത്തിയത് ചെന്നൈ സ്വദേശി, നാസ സ്ഥിരീകരിച്ചു
Mail This Article
വാഷിങ്ടൻ/ചെന്നൈ ∙ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിനൊടുവിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, ചെന്നൈയിലെ എൻജീനയറുടെ സഹായത്തോടെ കണ്ടെത്തി.
നാസയുടെ ചാന്ദ്രദൗത്യത്തിനായുള്ള ലൂണാർ റീക്കോണസെൻസ് ഓർബിറ്റർ (എൽആർഒ) പകർത്തിയ ചിത്രങ്ങളിൽ നിന്നു ചെന്നൈ സ്വദേശി ഷൺമുഖം സുബ്രഹ്മണ്യമാണ് വിക്രം നിയന്ത്രണം വിട്ടു വീണ സ്ഥലവും അവശിഷ്ടങ്ങളും തിരിച്ചറിഞ്ഞത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 24 സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളാണു കണ്ടെത്തിയത്. സോഫ്റ്റ് ലാൻഡിങ്ങിനു നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 750 മീറ്ററോളം മാറി വടക്കു പടിഞ്ഞാറായാണ് ഇവയുടെ സ്ഥാനം.
വിക്രമിന്റെ നിയന്ത്രണം നഷ്ടമായത് അവസാനനിമിഷം ഗൈഡൻസ് സോഫ്റ്റ്‌വെയറിനു വന്ന തകരാർ മൂലമാണെന്നും ഇറങ്ങാൻ ഉദ്ദേശിച്ച സ്ഥലത്തിനു തൊട്ടടുത്താണ് ലാൻഡർ വീണതെന്നുമുള്ള ഐഎസ്ആർഒയുടെ നിഗമനം ശരിവയ്ക്കുന്നതാണ് കണ്ടെത്തൽ.
ലാൻഡർ തകർന്നെങ്കിലും ചന്ദ്രന്റെ ആ ഭാഗത്തെ ഉപരിതലത്തിന്റെ ഇത്രയും അടുത്ത് എത്തിയത് വലിയ നേട്ടമാണെന്നു നാസ വിലയിരുത്തി.
വിക്രത്തെ കണ്ടെത്തിയത് ഇങ്ങനെ
വിക്രം ചന്ദ്രോപരിതലത്തിൽ തകർന്നുവീണ സെപ്റ്റംബർ 7നു പിന്നാലെ ഐഎസ്ആർഒ നാസയുടെ സഹായം തേടി.
നാസയുടെ എൽആർഒ 17ന് ഈ മേഖലയുടെ ആദ്യ ചിത്രങ്ങൾ പകർത്തി. 26ന് ഈ ദൃശ്യങ്ങൾ പുറത്തുവിട്ട് മുൻ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യാൻ താൽപര്യമുള്ളവരെ ട്വിറ്ററിലൂടെ ക്ഷണിച്ചു.
ഷൺമുഖം സുബ്രഹ്മണ്യം ആദ്യ സൂചന നൽകി – വിക്രം വീണ സ്ഥലത്തുനിന്ന് 750 മീറ്റർ അകലെ തിളങ്ങുന്ന വസ്തു കണ്ടെത്തി.
ഈ സൂചന നാസയിലെ ശാസ്ത്രജ്ഞർ വിദഗ്ധ പരിശോധനയിലൂടെ ഉറപ്പിച്ചു.
ഒക്ടോബർ 14,15, നവംബർ 11 തീയതികളിൽ എൽആർഒ വീണ്ടും ദൃശ്യങ്ങൾ പകർത്തി. സെപ്റ്റംബറിലെ പഴയ ദൃശ്യങ്ങളും ഒക്ടോബറിലെ പുതിയ ദൃശ്യങ്ങളും വിശദമായി പരിശോധിച്ച ഷൺമുഖം സുബ്രഹ്മണ്യം വിക്രം വീണ സ്ഥലം തിരിച്ചറിഞ്ഞു. ഇതിനു ചുറ്റും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും വ്യക്തമായി.
ഷൺമുഖം സുബ്രഹ്മണ്യം (33)
ജന്മദേശം മധുര. ഇപ്പോൾ ചെന്നൈയിലെ ബെസന്റ് നഗറിൽ താമസം. തിരുനൽവേലി ഗവ.എൻജിനീയറിങ് കോളജിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. 12 വർഷമായി ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ബഹിരാകാശ പഠനത്തിലുള്ള അടങ്ങാത്ത താൽപര്യം മൂലമാണ് വിക്രമിനെ തേടിയിറങ്ങിയത്.