സൈന്യത്തെ വിളിച്ചെങ്കിൽ സിഖ് വിരുദ്ധ കലാപം ഒഴിവായേനെ : മൻമോഹൻ സിങ്
Mail This Article
ന്യൂഡൽഹി ∙ എത്രയും പെട്ടെന്നു സൈന്യത്തെ വിളിക്കണമെന്ന ഐ.കെ. ഗുജ്റാളിന്റെ ഉപദേശം അന്നത്തെ അന്നത്തെ ആഭ്യന്തരമന്ത്രി പി.വി നരസിംഹറാവു ചെവിക്കൊണ്ടിരുന്നുവെങ്കിൽ 1984 ലെ സിഖ് വിരുദ്ധ കലാപം തടയാൻ കഴിയുമായിരുന്നുവെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ കലാപത്തിൽ മൂവായിരത്തോളം സിഖ് വംശജരാണു വധിക്കപ്പെട്ടത്.
മുൻ പ്രധാനമന്ത്രി ഗുജ്റാളിന്റെ നൂറാം ജന്മദിനാഘോഷച്ചടങ്ങിലാണ് കോൺഗ്രസ് പാർട്ടിയെ കുരുക്കിലാക്കിയ മൻമോഹൻ സിങ്ങിന്റെ പ്രസ്താവന.
‘‘1984 ലെ ആ ദുഃഖകരമായ (ഇന്ദിരാ വധം) സംഭവമുണ്ടായ അന്നു വൈകിട്ടു തന്നെ ഗുജ്റാൾ നരസിംഹറാവുവിന്റെ അടുത്തെത്തി സൈന്യത്തെ ഏത്രയും പെട്ടെന്നു രംഗത്തിറക്കണം എന്ന് പറഞ്ഞു. ആ ഉപദേശം കേട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിഞ്ഞേനെ’ – മൻമോഹൻ പറഞ്ഞു. പ്രസ്താവന ഉടനടി വിവാദമാവുകയും ചെയ്തു.
∙ സൈന്യത്തെ വിളിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രിക്കല്ല, പ്രധാനമന്ത്രിക്കാണ്. രാജീവ് ഗാന്ധിയായിരുന്നു അപ്പോൾ പ്രധാനമന്ത്രി, സൈന്യത്തെ വിളിക്കാൻ അദ്ദേഹം തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? മറിച്ച് ‘വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും’ എന്ന ന്യായീകരണമാണ് രാജീവ് നടത്തിയത്. – കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ