രാജ്യം പീഡനക്കേസുകളുടെ തലസ്ഥാനമായി: രാഹുൽ
Mail This Article
കൽപറ്റ ∙ ഇന്ത്യ പീഡനക്കേസുകളുടെ തലസ്ഥാനമായി മാറിയെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം എന്തുകൊണ്ടു പെൺകുട്ടികളെ സംരക്ഷിക്കുന്നില്ല എന്നു ലോകം ചോദിക്കുന്നു. ഉന്നാവിലെ ക്രൂരമായ പീഡനത്തെക്കുറിച്ചു പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ല.
യുപിയിൽ ബിജെപി എംഎൽഎ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടും നരേന്ദ്ര മോദി പ്രതികരിക്കുന്നില്ല. മോദിയുടെ രാഷ്ട്രീയജീവിതം പകയിലും വിദ്വേഷത്തിലും അധിഷ്ഠിതമാണെന്നും രാഹുൽ പറഞ്ഞു.
സാമ്പത്തിക സ്ഥിതിയെക്കുറിച്ചു സംവാദം നടത്താൻ മോദി തയാറുണ്ടോ? രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷമായി. കൃഷിമേഖല തകർന്നു. വ്യത്യസ്ത സംസ്കാരങ്ങളെയും സമുദായങ്ങളെയും ഭിന്നിപ്പിക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം.
എവിടെയും മതം മാത്രം പറയുന്ന മോദി മതഗ്രന്ഥങ്ങൾ വായിക്കാനെങ്കിലും തയാറാകണം. ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു. ബത്തേരിയിലും വെള്ളമുണ്ടയിലും നടന്ന യുഡിഎഫ് കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
∙ മനുഷ്യത്വത്തെ തന്നെ നാണംകെടുത്തുന്ന ഉന്നാവ് സംഭവം ഏറെ ഞെട്ടിച്ചു. മറ്റൊരു മകൾക്കു കൂടി നീതിയും സുരക്ഷയും കിട്ടാതെ പോയി. ദുഃഖത്തിന്റെ ഈ നിമിഷങ്ങളിൽ ഇരയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.
- രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ