ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല സുപ്രീം കോടതി മുൻ ജഡ്ജി അന്വേഷിച്ചേക്കും
Mail This Article
ന്യൂഡൽഹി ∙ ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം തീവച്ചുകൊന്ന കേസിലെ 4 പ്രതികൾ പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവം അന്വേഷിക്കാൻ മുൻജഡ്ജിയെ നിയമിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കുന്നു. ഡൽഹി ആസ്ഥാനമാക്കി മുൻ സുപ്രീം കോടതി ജഡ്ജിയാവണം അന്വേഷിക്കേണ്ടതെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ എസ്.എ. നസീർ, സഞ്ജീവ് ഖന്ന എന്നിവരാണു ബെഞ്ചിലെ മറ്റംഗങ്ങൾ.
സംഭവത്തെക്കുറിച്ചു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന 2 പൊതുതാൽപര്യ ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇന്നു വീണ്ടും പരിഗണിക്കും. കക്ഷികളോട് മുൻജഡ്ജിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാളോടു തങ്ങൾ അഭ്യർഥിച്ചെങ്കിലും അദ്ദേഹം വഴങ്ങില്ലെന്നു ബെഞ്ച് സൂചിപ്പിച്ചു.