രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബിൽ
Mail This Article
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി (125–105). ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്ത ശിവസേന, രാജ്യസഭയിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ബിജെഡിയും അണ്ണാഡിഎംകെയും അകാലി ദളും ബില്ലിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തെങ്കിലും അനുകൂലിച്ചു വോട്ട് ചെയ്തു.
ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും സഭ വോട്ടിനിട്ടു തള്ളി. ബില്ലിനു പ്രതിപക്ഷ അംഗങ്ങൾ നിർദ്ദേശിച്ച 43 ഭേദഗതികളും തള്ളപ്പെട്ടു.
അയൽ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾക്കും ശ്രീലങ്കൻ തമിഴർക്കും പൗരത്വം അനുവദിക്കുക, ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾക്കു പൗരത്വം എന്നു കൃത്യമായി പറയാതിരിക്കുക, വ്യവസ്ഥകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കുക തുടങ്ങിയവയായിരുന്നു ഭേദഗതികൾ. കെ.കെ.രാഗേഷ്, പി.വി.അബ്ദുൽ വഹാബ്, എളമരം കരീം, ബിനോയ് വിശ്വം, കെ.സോമപ്രസാദ് എന്നിവരാണ് കൂടുതൽ ഭേദഗതികൾ നിർദ്ദേശിച്ചത്.